മലപ്പുറം: രോഗമാണ് ആദ്യം ജസ്ഫിന്നിഷയോട് ക്രൂരത കാണിച്ചത്. പോളിയോയുടെ രൂപത്തിലെത്തി അവളുടെ ശരീരം പാതി തളര്‍ത്തിക്കളഞ്ഞു. മനക്കരുത്തുകൊണ്ട് അവള്‍ പിടിച്ചുകയറി. അധികാരികള്‍ പേക്ഷ, അവളെ കണ്ടില്ലെന്ന് നടിക്കുന്നു. ജസ്ഫിന്നിഷക്ക് നഷ്ടമാകുന്നതാകട്ടെ സ്വന്തം സ്വപ്നങ്ങളും.
പാണ്ടിക്കാട് ഒറവംപുറം പീച്ചമണ്ണില്‍ മുസ്തഫ നഫീസ ദമ്പതികളുടെ മകളാണ് ജസ്ഫിന്നിഷ. ഒന്നര വയസ്സിലുണ്ടായ പോളിയോയാണ് ജീവിതം മാറ്റിമറിച്ചത്. ശരീരം അരയ്ക്കുതാഴെ തളര്‍ന്നു. ചികില്‍സ പലതും പരീക്ഷിച്ചെങ്കിലും ഫലംകണ്ടില്ല.
നടക്കാന്‍പോലും കഴിയാത്ത അവളെ വീട്ടുകാര്‍ ഇംഗ്ലീഷ് മീഡിയത്തില്‍ത്തന്നെ ചേര്‍ത്തു. ഓട്ടോയില്‍ കയറ്റി ഉമ്മയാണ് സ്‌കൂളില്‍ എത്തിച്ചത്. നാലാംക്ലാസില്‍ പഠനം മുടങ്ങി. പേക്ഷ, വീട്ടില്‍ വെറുതെയിരിക്കാന്‍ ജസ്ഫിന്നിഷ ഒരുക്കമല്ലായിരുന്നു. വലുതാകുംതോറും അവളിലെ പഠനമോഹവും വളര്‍ന്നു. സുഹൃത്തുക്കളുടെ സഹായത്തോടെ ഏഴാംക്ലാസ് തുല്യതാ പരീക്ഷയെഴുതി. പത്താംക്ലാസ് (എ ലെവല്‍ കോഴ്‌സ്) ജയിച്ചത് 600 ല്‍ 400 മാര്‍ക്കോടെ. അന്ന് പല പ്രമുഖരും വീട്ടിലെത്തി ജസ്ഫിന്നിഷയെ അഭിനന്ദിച്ചു.
പാണ്ടിക്കാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് ടുവിന് ചേര്‍ന്നു. റെഗുലര്‍ പഠനം അത്ര എളുപ്പമായിരുന്നില്ല. അവളുടെ കഠിനാധ്വാനത്തിന് മുന്നില്‍ പരിമിതികള്‍ വഴിമാറി നിന്നു. സ്‌കൂളിലെത്തിക്കാന്‍ ഓട്ടോറിക്ഷക്കാരന് ദിവസം നൂറ് രൂപ കൊടുക്കണം. ഉമ്മ എടുത്തുകൊണ്ടാണ് ജസ്ഫിന്നിഷയെ ക്ലാസിലെത്തിച്ചത്. 2013 ല്‍ പ്ലസ് ടു ജയിച്ചെങ്കിലും ജസ്ഫിന്നിഷയുടെ ഉപരിപഠനം മുടങ്ങി. യാത്രയായിരുന്നു പ്രശ്‌നം. ലോറി ്രൈഡവറായ ഉപ്പയ്ക്ക് ഓട്ടോക്കൂലി കൊടുക്കാന്‍ മാര്‍ഗമില്ല. അതിനിടെ മുച്ചക്ര സ്‌കൂട്ടറിന് വേണ്ടി ജസ്ഫിന്നിഷ പല വാതിലുകളും മുട്ടി. രണ്ട് തവണ മുഖ്യമന്ത്രിക്ക് നേരിട്ട് അപേക്ഷ കൊടുത്തു. അധ്യാപകരടക്കം പലരും നിവേദനങ്ങള്‍ നല്‍കി. സ്‌കൂട്ടര്‍ മാത്രം കിട്ടിയില്ല.
'മൂന്ന് വര്‍ഷം വണ്ടിക്ക് വേണ്ടി നടന്നു. ഇനി ഞാനില്ല. ആരെങ്കിലും തരുന്നെങ്കില്‍ തരട്ടെ. എനിക്ക് പഠിക്കണം. ചെറുതെങ്കിലും ഒരു ജോലിവേണം. ' ജസ്ഫിന്നിഷയ്ക്ക് ഇപ്പോഴും പ്രതീക്ഷയുണ്ട്. സന്മനസ്സുള്ളവര്‍ക്ക് വിളിപ്പുറത്തുതന്നെ അവളുണ്ട്. ഫോണ്‍: 9605714198.
Comments