മദ്യലഹരി വലിയൊരു ആസക്തിയായും, വിപത്തായും അതിവേഗം പടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും, മദ്യലഹരി പകരുന്ന സൗഹൃദകൂട്ടങ്ങളും, ക്ലബുകളും സംസ്‌ക്കാരത്തിന് അപമാനകരമാണെന്നും ഈയിടെയാണ് ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത സഭയുടെ പരമോന്നത സമിതിയായ സഭാമണ്ഡലത്തില്‍ പരസ്യമായി പ്രഖ്യാപിച്ചത്. മദ്യപാനികളെ സഭയുടെ ചുമതലസ്ഥാനങ്ങളില്‍ പ്രവേശിക്കുവാന്‍ അനുവദിക്കരുതെന്നും, ചുമതലാസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ മദ്യപന്മാരാണെന്ന് ബോധ്യപ്പെട്ടാല്‍ അവരെ തല്‍സ്ഥാനത്തുനിന്നും നീക്കം ചെയ്യുമെന്നും ഇടവകള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നതുള്‍പ്പെടെ മെത്രപ്പോലീത്ത കര്‍ശന നടപടികളാണ് ഈ വിഷയത്തില്‍ സ്വീകരിക്കുന്നത്. ഒരു ക്രൈസ്‌തവസഭയുടെ മേലദ്ധ്യക്ഷന്‍ സ്വീകരിക്കുന്ന നിലപാടുകള്‍ നടപ്പിലാക്കുന്നതിന് തടസ്സങ്ങള്‍ ഒന്നും ഇല്ലാതിരിക്കെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന ഘടകത്തിന്റെ അദ്ധ്യക്ഷന്‍ സ്വീകരിക്കുന്ന നിലപാടുകള്‍ നടപ്പിലാക്കണമെങ്കില്‍ തരണം ചെയ്യേണ്ട കടമ്പകള്‍ നിരവധിയാണ്. കെ.പി.സി.സി. പ്രസിഡന്റ് വി.എം സുധീരന്റെ മദ്യത്തിനെതിരെ ആദ്യം മുതല്‍ സ്വീകരിച്ച സമീപനം കര്‍ശനമാക്കുന്ന നടപടികളാണ് തുടര്‍ന്നും സ്വീകരിച്ചൊണ്ടിരിക്കുന്നത്. ദൈവത്തിന്റെ സ്വന്തം നാടെന്ന് അവകാശപ്പെടുന്ന കേരളം മദ്യലഹരിയുടെ പിടിയില്‍ അതിവേഗം അമരുന്നത് കണ്ടു. അതിനെതിരെ നിശ്ശബ്ദമായിരിക്കുവാന്‍ കഴിയാത്തതായിരിക്കും ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയെപ്പോലെ സുധീരനേയും ഇത്തരത്തിലൊരു തീരുമാനമെടുക്കുവാന്‍ പ്രരിപ്പിച്ചത്.
പൂച്ചക്കാരു മണികെട്ടും എന്ന ചോദ്യത്തിനു ഉത്തരം കണ്ടെത്തണമെങ്കില്‍ ആരെങ്കിലും അതിനുവേണ്ടി മുന്നോട്ടിറങ്ങേണ്ടിയിരിക്കുന്നു. സമൂഹത്തില്‍ മദ്യം വരുത്തിവെക്കുന്ന ദുരിതങ്ങള്‍ കണ്ടറിഞ്ഞവര്‍ക്കും മാത്രമേ ഇങ്ങനെയുള്ള ധീര നിലപാടുകള്‍ സ്വീകരിക്കാനാവൂ. സ്വയം പ്രശംസക്കും പക തീര്‍ക്കുന്നതിനും ഭരണകൂടങ്ങളെ അസ്ഥിരപ്പെടുത്തുന്നതിനുമാണ് സുധീരന്‍ ശ്രമിക്കുന്നതെന്ന് ചിലര്‍ പരസ്യമായും, രഹസ്യമായും ആരോപണം ഉന്നയിക്കുമ്പോള്‍ ആത്മാര്‍ത്ഥതയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്.
സംഘടന തിരഞ്ഞെടുപ്പുകളിലോ പൊതു തിരഞ്ഞെടുപ്പുകളിലോ മത്സരിക്കുവാന്‍ മദ്യപാനികളെ അനുവദിക്കുകയില്ലെന്നും, യാതൊരു കാരണവശാലും ഇവര്‍ക്ക് സ്ഥാനാര്‍ത്ഥിത്വം പോലും നല്‌കുകയില്ലെന്ന് സുധീരന്‍ പ്രഖ്യാപിച്ചിരിക്കുന്ന അടുത്തു നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ തന്നെ ഈ തീരുമാനം നടപ്പാക്കണമെന്നും സുധീരന്‍ പ്രഖ്യാപിച്ചത് നേതാക്കന്മാരെ ചൊടിപ്പിച്ചിട്ടുണ്ട്. കേരളരാഷ്ട്രീയത്തില്‍ മറ്റൊരു വിവാദത്തിനു കൂടെ ഈ പ്രഖ്യാപനം തിരികൊളുത്തിയിരിക്കുന്നു. െ്രെകസ്‌തവ സഭാ മേലദ്ധ്യക്ഷന്‍ പോലും പരസ്യമായി പറയുവാനും ധൈര്യപ്പെടാത്ത മറ്റൊരു പ്രഖ്യാപനം കൂടെ സുധീരന്‍ നടത്തിയത്. അവിശ്വസനീയമായി തോന്നുന്ന മദ്യവിലപ്പനക്കാരുടെ വോട്ടും അവരുടെ സംഭാവനയും പാര്‍ട്ടിക്ക് ആവശ്യമില്ല എന്നുള്ളതു തന്നെ.
കോണ്‍ഗ്രസ്സിന്റെ ബൂത്ത് തലം മുതലുള്ള നേതാക്കള്‍ക്കാണ് മുന്‍പറഞ്ഞ നിര്‍ദ്ദേശം നല്‍കിയതായി കെ.പി.സി.സി പ്രസിഡന്റ് പ്രസ്‌താവനയില്‍ പറയുന്നത്. ദേശീയ തലത്തില്‍ കോണ്‍കോണ്‍ഗ്രസ് പാര്‍ട്ടി ദുര്‍ബലമായിട്ടും കേരളഘടകം ഇത്തരമൊരു തീരുമാനം എടുത്തത് എങ്ങനെ വിലയിരുത്തപ്പെടുമെന്നു കാത്തിരുന്നു കാണേണ്ടി വരും. മദ്യം വില്‍ക്കുന്നവരും മദ്യപാനികളും സമൂഹത്തിന് ഗുണത്തേക്കാളേറെ ദോഷമാണ് സംഭാവന നല്‌കുന്നത്. മദ്യവില്‍പ്പനയും, മദ്യപാനവും പൂര്‍ണ്ണമായും നിയന്ത്രിക്കുകയും അതിനുവേണ്ടി ആത്മാര്‍ത്ഥ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതുവരെയും കലവറയില്ലാതെ പ്രോത്സാഹിപ്പിക്കേണ്ടതും ശോഭനമായ ഭാവി കേരളത്തിന് അനിവാര്യമാണ്. കേരള പ്രദേശ കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തത് മുതല്‍ കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ അച്ചടക്കം നിലനിര്‍ത്തുന്നതിന് വി.എം. സുധീരന്‍ സ്വീകരിച്ച നിലപാടുകളാണ് ലോകസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെ കേരളത്തിലെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്‌ചവെക്കുവാന്‍ കഴിഞ്ഞത്. രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കന്മാരും നടുത്തുന്ന പ്രഖ്യാപനങ്ങള്‍ എത്രമാത്രം പ്രാവര്‍ത്തികമാകുന്നു എന്നുള്ളതില്‍ സംശയമുണ്ടെങ്കിലും സുധീരന്റെ പ്രഖ്യാപനം ഫലപ്രാപ്‌തിലെത്തിക്കുകതന്നെ ചെയ്യുമെന്നാണ് ഭൂരിപക്ഷം. കേരളീയരും പ്രതീക്ഷിക്കുന്നത്. മദ്യപാനാസക്തി എന്ന അനിയന്ത്രിതമായി അഴിച്ചുവിട്ടിരിക്കുന്ന യാഗാശ്വത്തെ പിടിച്ചു കെട്ടുന്നതിന് ഒരു മതാദ്ധ്യക്ഷനോ ഒരു രാഷ്ട്രീയ പാര്‍ട്ടിയോ മാത്രം വിചാരിച്ചാല്‍ ആസാധ്യമാണെന്നാണ് ചരിത്രം തെളിയിച്ചിട്ടുള്ളത്. ഇതിനൊരു അപവാദമായി തീരട്ടെ മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടേയും കെ.പി.സി.സി. അദ്ധ്യക്ഷന്‍ സുധീരിന്റെയും ധീരമായ പ്രഖ്യാപനങ്ങള്‍.
Comments