ന്യൂഡല്‍ഹി: നേപ്പാളിലും ഉത്തരേന്ത്യയിലുമുണ്ടായ ശക്‌തമായ ഭൂചലനത്തില്‍ മരണസംഖ്യ 900 കവിഞ്ഞു. നേപ്പാളിലുണ്ടായ ഭൂചലനത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 876 ആയതായി ഉദ്യോഗസ്‌ഥര്‍ അറിയിച്ചു. ഇന്ത്യയില്‍ മരണസംഖ്യ 35 ആയി ഉയര്‍ന്നിട്ടുണ്ട്. ഭൂകമ്പത്തെ തുടര്‍ന്ന് ടിബറ്റിലും ബംഗ്ലദേശിലും ഏതാനും പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ടിബറ്റില്‍ ഒരു 83-കാരിയുള്‍പ്പെടെ അഞ്ചു പേരും ബംഗ്ലദേശില്‍ രണ്ടു പേരുമാണ് മരിച്ചത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന.
കഴിഞ്ഞ 80 വര്‍ഷത്തിനിടെ നേപ്പാളിലുണ്ടാകുന്ന ഏറ്റവും ശക്‌തിയേറിയ ഭൂചലനമാണിത്. കോടിക്കണക്കിന് രൂപയുടെ നാശനഷ്‌ടമാണ് ഭൂചലനം മൂലം സംഭവിച്ചിട്ടുള്ളത്. ഭൂചലനത്തെ തുടര്‍ന്ന് നേപ്പാളില്‍ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു. അതേസമയം, മലയാളികള്‍ ഉള്‍പ്പെടെ ഒട്ടേറെ ഇന്ത്യക്കാര്‍ നേപ്പാളിന്റെ വിവിധ ഭാഗങ്ങളിലായി കുടുങ്ങിയിട്ടുണ്ട്. ഇവരെ അടിയന്തരമായി ഒഴിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശം നല്‍കി.
ഇന്നു രാവിലെ 11.40ന് ആണ് നേപ്പാളിനെയും ഉത്തരേന്ത്യയേയും വിറപ്പിച്ച് ഒരു മിനിറ്റ് നീണ്ടു നിന്ന ശക്‌തമായ ഭൂചലനമുണ്ടായത്. റിക്‌ടര്‍ സ്‌കെയിലില്‍ 7.9 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം നേപ്പാള്‍ തലസ്‌ഥാനമായ കഠ്‌മണ്ഡുവിന് 80 കിലോമീറ്റര്‍ കിഴക്കുള്ള പൊഖ്‌റയിലാണ്. ഇവിടെ രണ്ട് കിലോമീറ്റര്‍ താഴ്‌ചയിലാണ് പ്രകമ്പനമുണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്‌ജിഎസ്) അധികൃതര്‍ അറിയിച്ചു.
ആദ്യ ഭൂചലനത്തെ തുടര്‍ന്ന് 16 തുടര്‍ചലനങ്ങളും നേപ്പാളിലുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ഇവയ്‌ക്ക് 4.5 മുതല്‍ 6.6 വരെ തീവ്രതയാണ് റിക്‌ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തിയത്. നിരവധിപ്പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. അവശിഷ്‌ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. നേപ്പാള്‍ തലസ്‌ഥാനമായ കഠ്‌മണ്ഡുവില്‍ ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ന്നു. ധരാഹരയില്‍ ചരിത്രപ്രധാനമായ ഒന്‍പതുനിലയുള്ള കെട്ടിടം തകര്‍ന്നതായി പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ഇവിടെ അന്‍പതില്‍ അധികം പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഭൂചലനത്തെ തുടര്‍ന്ന് എവറസ്‌റ്റ് കൊടുമുടിയില്‍ ശക്‌തമായ ഹിമപാതമുണ്ടായി. ഒട്ടേറ പര്‍വതാരോഹകര്‍ എവറസ്‌റ്റില്‍ കുടുങ്ങിയിട്ടുണ്ട്. ഇതിനകം 18 വിദേശ പര്‍വതാരോഹകര്‍ മരിച്ചതായി സൂചനകളുണ്ട്.
Comments