കോട്ടയം: പാറമ്പുഴയില്‍ മൂന്നുപേരെ കൂട്ടക്കൊല ചെയ്‌തതു തലയ്‌ക്കടിച്ചാണെന്നു പിടിയിലായ നരേന്ദര്‍കുമാര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുമ്പാകെ വെളിപ്പെടുത്തി. ശനിയാഴ്‌ച രാത്രി 12 നാണ് ആദ്യകൊല നടത്തിയത്. മയങ്ങിക്കിടക്കുകയായിരുന്ന പ്രവീണ്‍ലാലിനെയാണ് ആദ്യം കൊന്നത്. കോടാലിക്കു തലയ്‌ക്കടിക്കുകയായിരുന്നു. ആഞ്ചാറു തവണ കോടാലിക്കു തല്ലി. പിന്നീട് മരണം ഉറപ്പാക്കാന്‍ കഴുത്തു മുറിക്കുകയായിരുന്നു. ശബ്‌ദം കേട്ടെത്തിയ ലാലസനെയും ഭാര്യ പ്രസന്നയെയും തലയ്‌ക്കടിച്ചു വീഴ്‌ത്തിയാണു കൊന്നത്. പിന്നീട് ഒരു മണിക്കൂറോളം അവിടെ തങ്ങിയ പ്രതി അതുവഴി വന്ന ഓട്ടോയില്‍ കോട്ടയം റെയില്‍വേ സ്‌റ്റേഷനിലെത്തുകയായിരുന്നു. 200 രൂപ ഓട്ടോക്കാരനു കൂലിയായി നല്‌കിയെന്നും ഇയാള്‍ പോലീസിനോടു വെളിപ്പെടുത്തി.
പിന്നീടു കോട്ടയത്തു നിന്നു ട്രെയിനില്‍ തിരുവനന്തപുരത്തിനു പോയി. അവിടെ നിന്നു ജയന്തി ജനതയില്‍ മുംബൈയിലേക്കു പോവുകയായിരുന്നു. ബുധനാഴ്‌ച രാവിലെ ഒമ്പതിനു ഫിറോസാബാദിലെ ചേരിയില്‍ എത്തി. പോലീസ് എത്തിയതു 11 ന്.
രണ്‌ടാഴ്‌ച മുന്‍പാണ് ഇയാള്‍ കൊല പ്ലാന്‍ ചെയ്‌തത്. ഇതിനായി കോട്ടയം ടൗണില്‍ നിന്നു കത്തി വാങ്ങി. ഇയാള്‍ പാറമ്പുഴയില്‍ പറഞ്ഞതെല്ലാം കളവായിരുന്നു. മോഷണത്തിനു വേണ്‌ടി മാത്രമാണു കേരളത്തില്‍ എത്തിയത്. എങ്ങനെയും പണമുണ്‌ടാക്കണം എന്നതായിരുന്നു ലക്ഷ്യം. കേരളത്തില്‍ എത്തിയിട്ടു മൂന്നു മാസമായി. അച്ഛന്‍ മരിച്ചു. ഭാര്യയുണെ്‌ടങ്കിലും പിണങ്ങിക്കഴിയുകയാണ്. മൂന്നു കുട്ടികള്‍ ഉണ്‌ടായിരുന്നു. ഇതില്‍ രണ്‌ടു പേര്‍ മരിച്ചു. ഒമ്പതു മാസം പ്രായമായ ഒരു കുട്ടികൂടിയിപ്പോഴുണ്‌ട്.
പ്രതിയെ ശനിയാഴ്‌ച ഫിറോസാബാദ് മജിസ്‌ട്രേട്ട് കോടതില്‍ ഹാജരാക്കി നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കേരളത്തിലേക്കു കൊണ്‌ടുവരും. ഫിറോസാബാദില്‍ നിന്നു 420 കിലോമീറ്റര്‍ റോഡ് മാര്‍ഗം സഞ്ചരിച്ചു ഡല്‍ഹിയില്‍ എത്തിയ ശേഷം അവിടെ നിന്നു വിമാന മാര്‍ഗം കൊണ്‌ടുവരാനാണു തീരുമാനം. ഞായറാഴ്‌ച രാത്രി ഒമ്പതിനു നെടുമ്പാശേരിയില്‍ എത്തുമെന്നാണു പ്രതീക്ഷ. ഉത്തര്‍പ്രദേശിലെ ഫിറോസാബാദുകാരനായ പ്രതിയെ കോട്ടയത്തുനിന്നു പോയ പോലീസ് സംഘം ഫിറോസാബാദില്‍ ഇയാള്‍ ജനിച്ചു വളര്‍ന്ന ചേരിയില്‍നിന്നും സാഹസികമായി കീഴടക്കുകയായിരുന്നു. ഫിറോസാബാദിലെ ചേരിപ്രദേശത്ത് രഹന എന്നു പേരുള്ള വീട്ടില്‍ പരേതനായ കൈലാസ് ചന്ദ്രയുടെ മകനാണു നരേന്ദര്‍ കുമാര്‍ (26). കോട്ടയത്തുനിന്നു പോയ ഏഴംഗ പോലീസ് സംഘം വെള്ളിയാഴ്‌ച ഉച്ചയ്‌ക്കു പ്രതിയെ കീഴ്‌പ്പെടുത്തുകയായിരുന്നു. പുല്ലും പ്ലാസ്റ്റിക്കും മേഞ്ഞ മണ്‍പുരയില്‍ പോലീസ് നടത്തിയ തെരച്ചിലില്‍ പാറമ്പുഴയില്‍ കൊലചെയ്യപ്പെട്ട മൂലേപ്പറമ്പില്‍ ലാലസന്റെയും മകന്‍ പ്രവീണിന്റെയും മൊബൈല്‍ ഫോണുകളും പ്രസന്നകുമാരിയുടെ ആഭരണങ്ങളും അലക്കുകടയില്‍നിന്നും കൈവശപ്പെടുത്തിയ രേഖകളും കണെ്‌ടടുത്തു. പ്രസന്നകുമാരിയുടെ വള, മാല എന്നിവ മാത്രമല്ല മുറിച്ചെടുത്ത കാത് ഉള്‍പ്പെടെ കമ്മലും പ്രതിയുടെ ബാഗിലുണ്‌ടായിരുന്നു.
മൂലേപ്പറമ്പില്‍ വീടിനോടു ചേര്‍ന്ന അലക്കു സ്ഥാപനത്തില്‍ രണ്‌ടു മാസമായി തുണിതേപ്പുജോലി ചെയ്‌തുവന്ന പ്രതി ശനിയാഴ്‌ച അര്‍ധരാത്രിയാണു കുടുംബനാഥന്‍ ലാലസന്‍ (71), ഭാര്യ പ്രസന്നകുമാരി (62), മകന്‍ പ്രവീണ്‍ ലാല്‍ (28) എന്നിവരെ അരുംകൊല നടത്തി ഞായറാഴ്‌ച പുലര്‍ച്ചെ കോട്ടയത്തുനിന്നും ട്രെയിന്‍ കയറി നാടുവിട്ടത്. കൊലയ്‌ക്കുപയോഗിച്ച കോടാലിയും കത്തിയും കൃത്യം നടന്ന മുറിയില്‍നിന്നു കണെ്‌ടടുത്തിരുന്നു.
Comments