തിരുവനന്തപുരം: യുവ വ്യവസായി മുത്തൂറ്റ് പോള്‍ ജോര്‍ജ് (പോള്‍ എം. ജോര്‍ജ്) വധക്കേസില്‍ തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതി ശിക്ഷ വിധിച്ചു. പോള്‍ വധക്കേസിലെ ഒന്നു മുതല്‍ ഒമ്പത് വരെയുള്ള പ്രതികള്‍ക്ക് ജീവപര്യന്തം തടവാണ് കോടതി വിധിച്ചത്. തെളിവ് നശിപ്പിച്ചതിന് പത്ത് മുതല്‍ 13 വരെയുള്ള പ്രതികള്‍ക്ക് മൂന്നു വര്‍ഷം കഠിന തടവും ശിക്ഷ വിധിച്ചു. 14ാം പ്രതി അനീഷിനെ കോടതി വെറുതെ വിട്ടു.
ക്വട്ടേഷന്‍ സംഘാംഗങ്ങളായ ജയചന്ദ്രന്‍, കാരി സതീഷ്, സത്താര്‍, സുല്‍ഫിക്കര്‍, ജെ. സതീഷ് കുമാര്‍, ആര്‍. രാജീവ് കുമാര്‍, ഷിനോപോള്‍, ആകാശ് ശശിധരന്‍, ഫൈസല്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം തടവ് വിധിച്ചിരിക്കുന്നത്. ആദ്യ പ്രതിയായ ജയചന്ദ്രന് 50,000 രൂപ പിഴയും, രണ്ടു മുതല്‍ ഒമ്പത് വരെയുള്ള പ്രതികള്‍ക്ക് 55,000 രൂപ പിഴയും കോടതി ചുമത്തി.
കേസില്‍ തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നതിന് അബി, റിയാസ്, സിദ്ധീഖ്, ഇസ്‌മായില്‍ എന്നിവര്‍ക്കാണ് മൂന്നു വര്‍ഷം കഠിനതടവ് വിധിച്ചിരിക്കുന്നത്. ഇവര്‍ക്ക് 5,000 രൂപ പിഴയും വിധിച്ചു.
മണ്ണഞ്ചേരി നസീറിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന രണ്ടാമത്തെ കേസിലെ 14 പ്രതികള്‍ക്കും മൂന്നു വര്‍ഷം തടവ് കോടതി ശിക്ഷ വിധിച്ചു. നസീറിനെതിരെ ലഭിച്ച ക്വട്ടേഷന്‍ നടപ്പാക്കാനായിരുന്നു സംഘം ആലപ്പുഴയിലേക്ക് പോയത്. പോകുന്നതിനിടെയുണ്ടായ തര്‍ക്കമാണ് പോളിന്‍െറ വധത്തില്‍ കലാശിച്ചത്. രണ്ട് കേസുകളും വെവ്വേറെ അന്വേഷിച്ച് രണ്ട് കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും കോടതി ഇവ ഒറ്റ കേസായി വിചാരണ നടത്തുകയായിരുന്നു.
കൊലപാതകം, സംഘംചേരല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരായി തെളിഞ്ഞെന്ന് കോടതി കണ്ടെത്തി. കാരി സതീഷ്, ജയചന്ദ്രന്‍ എന്നിവര്‍ക്ക് കൊലപാതകവുമായി നേരിട്ട് പങ്കുണ്ടെന്നും മറ്റു നാലു പ്രതികള്‍ തെളിവ് നശിപ്പിച്ചു എന്നും കോടതി വിധിച്ചു. ജഡ്‌ജി ആര്‍. രഘുവാണ് വിധി പ്രസ്‌താവിച്ചത്.
ആദ്യം പൊലീസ് കുറ്റപത്രം സമര്‍പ്പിച്ച കേസ് പോളിന്‍െറ പിതാവ് തുടരന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചതോടെയാണ് കേസ് സി.ബി.ഐ ഏറ്റെടുത്തത്. 2012 മാര്‍ച്ച് 19 ന് ആരംഭിച്ച വിചാരണയില്‍ 123 സാക്ഷികളുടെ മൊഴി കോടതി രേഖപ്പെടുത്തി. ഏഴ് പേരെയാണ് കേസില്‍ സി.ബി.ഐ മാപ്പ് സാക്ഷിയാക്കിയത്. ഇന്നലെ നടത്താനിരുന്ന വിധി പ്രസ്‌താവം കേസിലെ മൂന്ന് പ്രതികള്‍ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റി വെക്കുകയായിരുന്നു.
Comments