കോട്ടയം: നാലേമുക്കാല്‍ വര്‍ഷം അധികാരത്തിലിരുന്നിട്ട് നാലുബജറ്റുകളിലെ കാര്ഷികപ്രഖ്യാപനങ്ങള് ഇപ്പോഴും നടപ്പിലാക്കാന്‍ സാധിക്കാത്ത സംസ്ഥാന സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുവാന്‍ എതാനും മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ നടത്തിയിരിക്കുന്ന ബജറ്റ് പ്രഖ്യാപങ്ങള്‍ മുഖവിലയ്ക്കെടുക്കാനാവില്ലെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.
2015-16 ബജറ്റില്‍ 300 കോടി റബര്‍ വിലസ്ഥിരതാ പദ്ധതിയ്ക്കായി മാറ്റിവെച്ചു. ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ 300 കോടിയുടെ മൂന്നിലൊന്നുപോലും കര്‍ഷകര്‍ക്ക് നല്കിയിട്ടില്ലാത്തപ്പോള് 500 കോടിയുടെ പ്രഖ്യാപനം പ്രഹസനമായേ കര്‍ഷകര്‍ കാണുകയുള്ളൂ. കഴിഞ്ഞ നാലു ബജറ്റുകളില്‍ പ്രഖ്യാപിച്ച കിസാന്‍ പാസ്ബുക്കും, കാര്‍ഷിക ഇന്‍ഷുറന്‍സും, കരാര്‍ കൃഷിയുമൊക്കെ എവിടെപ്പോയി? വിവിധ ബയോപാര്ക്കുകള്ക്കായി പ്രഖ്യാപിച്ച കോടികളെവിടെ? ഹൈടെക് ഹരിതഗ്രാമങ്ങളെവിടെ? പലിശരഹിത കാര്‍ഷിക വായ്പകളും പലിശബാധ്യത എഴുതിത്തള്ളലും ഗുണം ചെയ്തതാര്‍ക്കാണ്? കര്‍ഷക ആരോഗ്യ ഇന്‍ഷുറന്‍സും അഗ്രികാര്‍ഡും ചുമപ്പുനാടയില്‍ കുടുങ്ങിയോ? വിവരാവകാശപ്രകാരം ലഭിച്ച കണക്കനുസരിച്ച് 3 കോടിയോളം ചെലവാക്കി നടത്തിയ ഗ്ലോബല്‍ അഗ്രിമീറ്റിലൂടെ ഒരു നിക്ഷേപമെങ്കിലും തരപ്പെടുത്താനായോ?
ഭരണഘടന ഉത്തരവാദിത്വം നിറവേറ്റുന്നതിനപ്പുറം തുടര്‍ നടപടികളില്ലാത്ത ഒരു പ്രക്രിയ മാത്രമാണ് മുഖ്യമന്ത്രി അവതരിപ്പിച്ച ബജറ്റെന്ന് കര്‍ഷകര്‍ തിരിച്ചറിയുന്നു. പുത്തന്‍ പ്രഖ്യാപനങ്ങളിലൂടെ കാര്‍ഷിക മേഖലയില്‍ യാതൊരു ഗുണഫലവുമുണ്ടാകില്ല. കാര്‍ഷിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ അടിയന്തരമായ ഇടപെടലുകള്‍ക്കുതകുന്ന പ്രായോഗിക നടപടികള്‍ ഒന്നും തന്നെ ബജറ്റില്‍ നിര്‍ദേശിക്കാത്തത് കര്‍ഷകരോടുള്ള അവഗണനയാണെന്ന് അഡ്വ.വി.സി,സെബാസ്റ്റ്യന്‍ കുറ്റപ്പെടുത്തി.
ഫാ.ആന്റണി കൊഴുവനാല്‍
ജനറല്‍ സെക്രട്ടറി, ഇന്‍ഫാം
Comments