ആ ദിവ്യസാന്നിദ്ധ്യം ഇപ്പോഴും എപ്പോഴും എനിക്കനുഭവപ്പെടുന്നു.ജീവിതമെന്ന മുന്തിരിത്തോപ്പില്‍ ആടിപ്പാടിനടന്നിരുന്ന കാലം. മുന്തിരിച്ചാറിന്റെ മാധുര്യം എന്നും ആസ്വദിക്കാന്‍ ആഗ്രഹിച്ചിരുന്നവര്‍
ദിവ്യാനുരാഗത്തിന്റെമായികവലയങ്ങളില്‍ പരസ്പരാലിംഗനത്തില്‍ ലയിച്ച് നിന്ന മുഹുര്‍ത്തങ്ങളില്‍ ആ ചുണ്ടില്‍നിന്നും ഉതിര്‍ന്ന് വീണമധുരസ്വരം "താമരേ, എന്റെ താമരേ' .പ്രഭാതസൂര്യന്റെ തലോടലിനുവേണ്ടി വെമ്പിനിന്ന താമരപ്പൂവ്വ് പ്രതിവചിച്ചു. "നാഥാ, നീ എന്തിനുവേണ്ടിയാണ്് ഉദയം ചെയ്തത്.നിന്റെ പുഞ്ചിരിക്ക്‌വേണ്ടി കാത്ത് നിന്ന താമരമൊട്ടിനെ തലോടി ഉണര്‍ത്താന്‍ വേണ്ടിയല്ലേ'
വികാരങ്ങളുടെ വേലിയേറ്റത്തില്‍ ഉതിര്‍ന്ന്‌വീണ നിശ്വാസത്തിന്റെ ചൂട് അനുഭവപ്പെടുന്ന നിമിഷങ്ങള്‍. ഞാനെന്നും ഒരു പ്രേമവതിയായിരുന്നു. എങ്കിലും ജലപ്പരപ്പിലെത്തി നിന്നുതന്റെ സൂര്യദേവനുവേണ്ടി മാത്രം വിടരുന്നതാമരയായി വെള്ളത്തില്‍തൊടാതെനിന്നു.. കാര്‍മേഘങ്ങള്‍ക്കുള്ളില്‍ ഒളിഞ്ഞും തെളിഞ്ഞും എന്നെ ഉറ്റ്‌നോക്കിയിരുന്ന ആ പ്രണയാനുഭവം ഇന്നും എനിക്ക് ഉണര്‍വ് പകരുന്നു. ആ ചുടുനിശ്വാസങ്ങള്‍ക്ക് വേണ്ടി മനസ്സ് കൊതിക്കുന്നു. എന്റെ സര്‍വ്വേശ്വര..നീ ഇന്ന് എവിടെയാണ്. ഇലകൊഴിഞ്ഞുനില്‍ക്കുന്നവ്രുക്ഷശിഖരങ്ങളെതലോടിവരുന്നശീതക്കാറ്റിനോട്് ഞാന്‍ നിന്നെപ്പറ്റിചോദിക്ലു. മറുപടിയില്ല.അവയുടെ തലോടലില്‍നിന്റെ ചൂട് അനുഭവപ്പെടുന്നില്ല. .പറന്നുപോകുന്ന പക്ഷിജാലങ്ങളോട് ഞാന്‍ ചോദിച്ചു. "നിങ്ങള്‍പറന്നുപോകുന്നനാട്ടില്‍ എന്റെ പ്രാണപ്രിയനെ കാണുമോ''? അവ ചിറകടിച്ച് മറ്റേതോദിക്കിലേക്ക് പറന്നുപോയി.
ഭൂതലത്തെമൂടിക്കിടക്കുന്ന മഞ്ഞിനെവകവയ്ക്കാതെ മരക്കൊമ്പുകളിലേക്ക് ഓടിക്കയറുന്ന അണ്ണാറക്കണ്ണനു എന്നോട് കരുണതോന്നിയിട്ടാകണം അവന്‍ എന്നെനോക്കി എന്തോ പറയാന്‍ഭാവിച്ചു. ആ ഭാഷ എനിക്ക്‌വശമില്ലായിരുന്നു. അവനും എന്നെ അവഗണിച്ചു. പ്രിയനെനഷ്ടപ്പെട്ട് വിരഹിണിയായി കഴിയുന്ന ഒരു മനസ്സിന്റെ വേദന അവനുണ്ടോ അറിയുന്നു.
നീലനഭസ്സില്‍ തങ്കത്തളികപോലെ പ്രശോഭിക്കുന്ന അമ്പിളിമാമനും മിന്നത്തിളങ്ങുന്ന താരാഗണങ്ങള്‍ക്കും എന്നെ സഹായിപ്പാനാകുന്നില്ലല്ലോ? പ്രിയപ്പെട്ടവനെ, നീ എവിടെയാണു. വെള്ളിത്താലത്തില്‍ പൂജാപുഷ്പ്പവുമായി കാത്തിരിക്കുന്ന നിന്റെപ്രേമഭിക്ഷുകിയില്‍ നിന്നും നീ എന്തിനു ഒളിഞ്ഞിരിക്കുന്നു? എന്റെപ്രിയനെ തിരിച്ചുവരൂ. ഞാന്‍ നിനക്കായ് അണിഞ്ഞൊരുങ്ങിനില്‍ക്കുന്നു.
സ്ഫടിക ജാലകങ്ങളിലൂടെ പ്രഭാതസൂര്യന്റെ തങ്കക്കതിരുകള്‍ മുറിക്കുള്ളിലേക്കെത്തിനോക്കിയപ്പോള്‍, ജനാലവിരികളെ വകഞ്ഞ്മാറ്റികൊണ്ട് ഞാന്‍ സൂര്യദേവനോട് ആവശ്യപ്പെട്ടു. "ഇന്നത്തെ നിന്റെ സവാരിയില്‍ എന്റെപ്രിയനെ കാണണം, അവന്റെപ്രിയപ്പെട്ടവള്‍ അവനായ് കാത്തിരിക്കുന്നതായി അറിയിക്കണം''
സായംസന്ധ്യയില്‍ പശ്ചിമാംബരത്തില്‍ കുങ്കുമം വാരിവിതറിക്കൊണ്ട് ആഴിയൂടെ മാറിടത്തിലേക്ക് തലചായ്ച്ചപ്പോഴും സൂര്യനോട്‌ചോദിച്ചു. "നീ എന്റെപ്രിയനെകണ്ടുവോ? എന്റെ പ്രിയനെ കണ്ടോ''?എന്റെ ചോദ്യംചെവികൊള്ളാതെ സൂര്യദേവന്‍ ആഴിയുടെ അഗാധതയിലേക്ക് മറഞ്ഞ്‌പോയി.എന്റെസൂര്യന്‍ എന്നില്‍നിന്നും മറഞ്ഞ്‌പോയി.
ഫെബ്രുവരി 14 പ്രണയദിനമത്രെ. പാശ്ചാത്യ സംസ്കാരത്തില്‍ നിന്നും അനുകരിക്കപ്പെട്ട മറ്റൊരു സുദിനം.യൗവ്വനയുക്തരായ കാമുകര്‍ തന്റെ പ്രണയിനികളുടെ യുവത്വമാര്‍ന്ന ഹൃദയത്തിന്റെ ഉള്ളറകളിലേക്ക് മലര്‍ശരങ്ങള്‍ എയ്യുന്നദിവസം. കഴിഞ്ഞ് പോയ വസന്തങ്ങളെ അയവിറക്കിക്കൊണ്ട് അല്‍പ്പം മധുരം പകരാന്‍നീവരില്ലേ. പ്രണയവിവശനായ നിന്റെവാസനതൈലം എനിക്ക് ചുറ്റും മാദകഗന്ധം പരത്തുന്നു. നിന്റെ ചുടുനിശ്വാസങ്ങള്‍ എന്റെ പിന്‍ കഴുത്തില്‍ അനുഭവപ്പെടുന്നു.പ്രിയ ജോ, നീ തിരിച്ചു വരാത്ത ലോകത്താണെന്നറിഞ്ഞിട്ടും നിന്റെ സാന്നിദ്ധ്യം എനിക്ക് ചുറ്റുമുണ്ട്. ഞാന്‍ വെറുതെ തിരിഞ്ഞ്‌നോക്കുമ്പോള്‍ നീ ഇല്ലാത്ത ശൂന്യത.ആ സ്വരം മാത്രം ഞാന്‍ കേള്‍ക്കുന്നു. "എന്തിനുവേറൊരു സൂര്യോദയം ഞാന്‍ നിന്നരുകിലില്ലേ?'.
Comments