കോട്ടയം: മലയാളത്തിലെ ജനപ്രിയ നോവലിസ്റ്റുകളില്‍ പ്രമുഖനായ മാത്യു മറ്റം (65) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നു രണ്ടാഴ്ചയിലേറെയായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അന്ത്യം. മൃതദേഹം സംക്രാന്തി മാമ്മൂട്ടിലെ മറ്റത്തില്‍ വീട്ടിലെത്തിച്ചു. സംസ്കാരം ഇന്നു മൂന്നിനു പാറമ്പുഴ ബത്?ലഹേം പള്ളിയില്‍.
ഭാര്യ: കട്ടപ്പന പുതുപ്പറമ്പില്‍ വത്സമ്മ. മക്കള്‍: കിഷോര്‍ മാത്യു (എംഎം പബ്ലിക്കേഷന്‍സ്), എമിലി (നഴ്‌സ്, ഇസ്രയേല്‍) മരുമക്കള്‍: ജിജി (കിംസ് ആശുപത്രി, കുമാരനല്ലൂര്‍), റോയി കാട്ടര്‍കുന്നേല്‍. മലയാള മനോരമ ആഴ്ചപ്പതിപ്പ് എഡിറ്റര്‍ ഇ!ന് ചാര്‍ജ് കെ.എ.ഫ്രാന്‍സിസ് റീത്ത് സമര്‍പ്പിച്ചു.
മറ്റത്തില്‍ എം.ജെ.മാത്യുവിന്റെയും മറിയാമ്മ മാത്യുവിന്റെയും ഏഴു മക്കളില്‍ ആറാമനായി 1951 ഒക്ടോബര്‍ 18ന് ആണ് ജനിച്ചത്. വെണ്‍കുറിഞ്ഞി എസ്എന്‍ഡിപി സ്കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായിരിക്കെ ‘കാട്ടാറും കന്യകയും’ എന്ന നോവല്‍ എഴുതിയാണു സാഹിത്യ ലോകത്തേക്കു ചുവടുവച്ചത്.
മുട്ടത്തു വര്‍ക്കിയുടെയും കാനം ഇ.ജെയുടെയും രചനാരീതിയില്‍ ആകൃഷ്ടനായ മാത്യു, കോളജ് വിദ്യാഭ്യാസത്തിനുശേഷം ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ നോവലെഴുതിത്തുടങ്ങി. പരമ്പരയായി ആദ്യം പ്രസിദ്ധീകരിച്ചതു ‘ലക്ഷംവീട്’ എന്ന നോവലാണ്. എണ്‍പതുകളുടെ തുടക്കം മുതല്‍ മാത്യു മറ്റത്തിന്റെ നോവലുകള്‍ ആനുകാലിക പ്രസിദ്ധീകരണങ്ങളിലെ അവിഭാജ്യ ഘടകമായിരുന്നു.
മനോരമ ആഴ്ചപ്പതിപ്പില്‍ അദ്ദേഹം എഴുതിയിരുന്ന നോവലുകള്‍ക്ക് ആരാധകര്‍ ഏറെയായിരുന്നു. അക്കാലത്ത് ആനുകാലികങ്ങളില്‍ നോവലിസ്റ്റുകള്‍ പശ്ചാത്തലമാക്കിയിരുന്ന മധ്യതിരുവിതാംകൂറിലെ ക്രിസ്തീയ തറവാടുകളില്‍നിന്നു വ്യത്യസ്തമായി കുടിയേറ്റ മേഖലയായിരുന്നു മാത്യുവിന്റെ പശ്ചാത്തലം.
ക്രിസ്ത്യാനികളെയും ദലിതരെയും ഇടത്തരം കര്‍ഷകരെയും തൊഴിലാളികളെയുമാണു മാത്യു കഥാപാത്രങ്ങളായി തിരഞ്ഞെടുത്തിരുന്നത്. അഞ്ചു സുന്ദരികള്‍, പ്രഫസറുടെ മകള്‍, പൊലീസുകാരന്റെ മകള്‍, ഒരു കുടിയന്റെ മാനസാന്തരം, ആറാം വാര്‍ഡ്, കിഴക്കന്‍കാറ്റ്, രാത്രിയില്‍ വിശുദ്ധരില്ല, പാപികളുടെ പറുദീസ, മാനസാന്തരം എന്നിവയായിരുന്നു പ്രധാന നോവലുകള്‍. ‘മഹാപാപി’ എന്ന നോവലാണ് അവസാനമായി എഴുതിയത്.
മാത്യുവിന്റെ ‘കരിമ്പ്’ ‘മെയ്ദിനം’ എന്നീ നോവലുകള്‍ സിനിമയായിട്ടുണ്ട്. ‘ആലിപ്പഴം’ എന്ന നോവല്‍ സീരിയലായും ചിത്രീകരിച്ചിട്ടുണ്ട്. 270 നോവലുകള്‍ എഴുതി.
Comments