‘ഞാനിപ്പോള്‍ പ്രസവിച്ചുപോകുമെന്നും ഒരടിപോലും നടക്കാനാവില്ലെന്നും പറഞ്ഞിട്ടും അവരെന്നെ ആ ഓട്ടോറിക്ഷയില്‍ പോകാന്‍ അനുവദിച്ചില്ല...’ ഇന്‍ഷാ അഷറഫ് എന്ന 26 കാരി പറയുന്ന വാക്കുകളില്‍ കശ്മീരിന്‍െറ ഇപ്പോഴത്തെ നേര്‍ ചിത്രമുണ്ട്.
വെളുപ്പിന് അഞ്ചരയായിക്കാണും പ്രസവത്തിന്‍െറ എല്ലാ ലക്ഷണങ്ങളും ഇന്‍ഷയില്‍ അനുഭവപ്പെട്ടു തുടങ്ങിയപ്പോള്‍, ഏതൊക്കെയോ ഉറവകളില്‍നിന്ന് നീര്‍ പൊടിഞ്ഞു തുടങ്ങിയത് അവള്‍ക്ക് ബോധ്യമായി.. ഇനി അധിക സമയമില്ല, വൈകാതെ പ്രസവിച്ചേക്കാം...
ശ്രീനഗറിന് പുറത്തുള്ള ബെമിനയയിലാണ് ഇന്‍ഷയുടെ വീട്. ഏഴ് കിലോ മീറ്റര്‍ അകലെയുള്ള ലാല്‍ ഡെഡ് ആശുപത്രിയാണ് ഏറ്റവും അടുത്ത സര്‍ക്കാര്‍ ആതുരാലയം. ഇന്‍ഷയുടെ ഉമ്മ മുബീന അനിയത്തി നിഷയെയയും കൂട്ടി അയല്‍വാസിയായ ഓട്ടോ റിക്ഷക്കാരനെ സമീപിച്ചു. തെരുവില്‍ സൈനികര്‍ റോന്തു ചുറ്റുന്നുണ്ട്. മറ്റ് വാഹനങ്ങള്‍ ഒന്നും പോകുന്നുമില്ല. എന്നിട്ടും ്രൈഡവര്‍ അവരെ ആശുപത്രിയില്‍ എത്തിക്കാമെന്ന് സമ്മതിച്ചു.
ഏതാനും മീറ്റര്‍ മുന്നോട്ട് ചെന്നപ്പോള്‍ തന്നെ സൈനികര്‍ വാഹനം തടഞ്ഞു. യാതൊരു വാഹനവും കടത്തിവിടരുതെന്നാണ് നിര്‍ദേശമെന്ന് അവര്‍. ‘ഞാനൊരു ഗര്‍ഭിണിയാണ്... ഏത് നിമിഷവും പ്രസവിച്ചുപോകും. ദയവായി കടത്തിവിടണം...’ ഇന്‍ഷ അവരോട് കെഞ്ചിനോക്കി. പക്ഷേ, ഒരലിവുമില്ലാത്ത നിയമം അവര്‍ക്കു മുന്നില്‍ വഴി മുടക്കി...
പക്ഷേ, ഒരു ദയവ് അവര്‍ കാണിച്ചു.. ‘വേണമെങ്കില്‍ ആശുപത്രിയിലേക്ക് നടന്നുപോകാം...’
ഒരടി പോലും നടക്കാന്‍ കഴിയാത്ത അവസ്ഥയില്‍ അവര്‍ക്കു മുന്നില്‍ മറ്റ് വഴികളൊന്നുമുണ്ടായിരുന്നില്ല. ആശുപത്രിയിലേക്ക് നടക്കാന്‍ തന്നെ അവര്‍ തീരുമാനിച്ചു. ഓരോ 500 മീറ്ററിലും സ്ഥാപിച്ചിരിക്കുന്ന ചെക്‌പോസ്റ്റുകളില്‍ അവര്‍ ഒരേ കാര്യം ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു... ഓരോ തവണയും അവരുടെ യാചന നിരസിച്ചുകൊണ്ടേയിരുന്നു...
ഒടുവില്‍, ആശുപത്രിക്ക് അര കിലോ മീറ്റര്‍ അപ്പുറത്ത് ഇനിയൊരടി വെക്കാനാവാതെ അവള്‍ കുഴഞ്ഞുനിന്നു. പ്രസവം ഏതാണ്ട് ഉറപ്പായി.
തൊട്ടടുത്ത് ഒരു സ്വകാര്യ ആശുപത്രിയുണ്ടായത് ഭാഗ്യമായി. ഇന്‍ഷയെ അവിടെ പ്രവേശിപ്പിച്ചു. ഉടന്‍ തന്നെ പ്രസവവും നടന്നു. ഒരു പെണ്‍കുഞ്ഞ്. പക്ഷേ, ആ കുഞ്ഞിനെ പുതപ്പിക്കാന്‍ ഒരു കഷണം തുണിപോലുമില്ലാത്ത അവസ്ഥയിലായിരുന്നു ആശുപത്രിക്കാര്‍. എല്ലാ സാധനങ്ങളും തീര്‍ന്നുപോയിരിക്കുന്നു. പുറത്തുനിന്ന് അവ എത്താന്‍ കഴിയാത്തവിധം ഗതാഗതവും ചരക്കുനീക്കവും നിലച്ചിരിക്കുന്നു.
‘ഒരു കഷണം തുണിയുടെ പോലും താങ്ങില്ലാതെയായിരുന്നു എന്‍െറ പേരക്കുഞ്ഞിനെ അവര്‍ എന്‍െറ കൈയിലേക്ക് തന്നത്. എന്‍െറ സ്കാര്‍ഫ് കൊണ്ട് ഞാനവളെ മാറോടടുക്കിപ്പിടിച്ചു...’ മുബീന പിന്നീട് അതേക്കുറിച്ചു പറഞ്ഞു...
Comments