ചിരി (കവിത: അലോഷ്യസ് കന്നിട്ടയിൽ)
തുറസ്സായ ഇടങ്ങളിൽ നിന്നും
അപ്രത്യക്ഷരാകുന്ന
ഇന്ത്യൻ പൗരൻമാരുടെ
തിരോധാനത്തിനു മുൻമ്പുള്ള
വിസ്താര ഭാഗത്തിലെ
പ്രസക്തമായ ചില
ശബ്ദങ്ങൾ മാത്രം
................. ... ................
നിന്റെ മുഖം ?
നിലവിളിക്ക് പകരം
മാറ്റിയെഴുത്തപ്പെട്ട
മുദ്രാവാക്യങ്ങളുടെ വീട്.
നിന്റെ കണം കാലുകൾ ?
പർവ്വതങ്ങളിൽ നിന്നും
സമതലങ്ങളിലെക്ക്
ആട്ടിയോടിക്കപ്പെട്ട വയലുകളിലെക്കും
ലോംഗ് മാർച്ചുകളിലെക്കും
ലോക് ഡോൺ കാലത്തെ
കഠിനമായ ചൂടിൽ
നടന്ന് തഴമ്പിച്ചു
മുറിഞ്ഞ വാൾ,
(നിസംഗമായ മൗനം
മുറിയിൽ തളം കെട്ടി നിന്നതിനു ശേഷം )
നിന്റെ സ്വപ്നങ്ങൾ ?
കടലുകൾ കണ്ട ആഴങ്ങളുണ് ഞങ്ങളുടെ അവസാനിക്കാത്ത ഓരോ സ്വപ്നങ്ങളും
എന്താണ് നീ ഉദ്ദേശിക്കുന്നത് ?
ഉദ്ദേശമൊന്നുമില്ല.
മഴ പോലെ
ജാതിയത പറഞ്ഞു പറഞ്ഞ്
കഴുകി തുടച്ച എന്റെ രാജ്യത്തിത് ഞാൻ ഞാനല്ലാതെയാകുന്നു
(ഒരു നീണ്ട പൊട്ടിച്ചിരിക്കു
ശേഷംവീണ്ടുംതുടർന്നു)
എന്താണ് നീ ഇതൊക്കെ ക്കൊണ്ട് പഠിച്ചത് ?
ആകാശം ഒരുക്ഷമയാണെന്നു
കാത്തിരിപ്പാണെന്നും
സ്വാതന്ത്ര്യത്തിനായുള്ള
ഒരു കുത്തിയിരിപ്പും
വെറുതെയാവില്ലെന്നുള്ള
ചരിത്ര പാഠങ്ങൾ.
( ഒരു തെറി വിളിക്ക് ശേഷം
വിസ്താരം വീണ്ടും തുടരുന്നു.)
എന്താണ് നീ ഇത്ര മാത്രം
ക്ഷമിക്കുന്നത് ?
ക്ഷമ ഒരു കോട്ടയാണ്
വാക്കുകൾ ഉണ്ടായിട്ടും
നിശബ്ദമായ് പോയ തൊണ്ടകൾ
കോട്ടകളെ ഇടിക്കുമാറ്
പൊട്ടിയാർക്കുന്ന
ഒരു രുദ്രകാറ്റ് ഉടനെ വീശിയടിക്കും
( അല്പ സമയ
ഇടവേളയ്ക്ക് ശേഷം
വീണ്ടും തുടർന്നു )
നിനക്ക് എന്താണ് വേണ്ടത് ?
(മരണത്തെ മുഖമുഖം കണ്ടുള്ള ചിരി)
ജീവിതത്തെ ഒരു
പുഞ്ചിരിയോടെ കാണുവാൻ
എന്താണ് നിന്റെ കൈയ്യിൽ
നീ മറച്ചു പിടിക്കുന്നത് ?
സ്വാതന്ത്ര്യത്തിന്റെ അവശേഷിക്കുന്നോരു ഇല
( കോടതി
മരണഭയത്തോടെ)
വെറും നുണയാനാണ് നീ
എന്താണ് നിന്റെ കൈയിൽ ?
(ചിരി മാത്രം )
Comments