ഷിക്കാഗോ: 2001 ല്‍ ജോര്‍ജിയായില്‍ നേഴ്‌സിനെ ക്രൂരമായി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തിയ മുന്‍ പട്ടാളക്കാരന്‍ വില്യം എമിറ്റ് ലിക്രോയിയുടെ (50) വധശിക്ഷ സെപ്റ്റംബര്‍ 22 ചൊവ്വാഴ്ച ഇന്ത്യാന ഫെഡറല്‍ ജയിലില്‍ നടപ്പാക്കി. ജോവാന്‍ റെടെസ്‌ലര്‍ എന്ന നേഴ്‌സസ് ആണു കൊല്ലപ്പെട്ടത്.
അവസാന നിമിഷ അപ്പീലും തള്ളപ്പെട്ടതിനെ തുടര്‍ന്ന് മാരകവിഷം കുത്തിവച്ചാണ് വധശിക്ഷ നടപ്പാക്കിയത്. ജൂലൈ മാസത്തിനു ശേഷം അമേരിക്കയില്‍ വധശിക്ഷയ്ക്കു വിധേയനാക്കുന്ന ആറാമത്തെ ഫെഡറല്‍ കുറ്റവാളിയാണ് വില്യം. സംസ്ഥാനങ്ങളില്‍ നടന്ന വധശിക്ഷകള്‍ക്കു പുറമെയാണിത്. രണ്ടു ദശാബ്ദങ്ങള്‍ക്കുശേഷം ഇന്ത്യാനയില്‍ നടപ്പാക്കുന്ന ആദ്യത്തെ വധശിക്ഷ.
17 വയസില്‍ മിലിട്ടറിയില്‍ ചേര്‍ന്ന വില്യംസ് പത്തൊമ്പതാം വയസില്‍ അനധികൃത അവധിയെടുത്തു. തുടര്‍ന്ന് കളവുകേസുകളില്‍ പ്രതിയായതിനെ തുടര്‍ന്ന് സര്‍വീസില്‍ നിന്നും പുറത്താക്കി. പിന്നീട് നിരവധി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട വില്യംസിനെ 1990 പൊലീസ് പിടികൂടി ജയിലിലടച്ചു. 2001 ല്‍ ജയില്‍ വിമോചിതനായി ചില മാസങ്ങള്‍ക്കു ശേഷമാണ് ക്രൂരമായ കൊലപാതകം നടത്തുന്നത്.
ജോര്‍ജിയയില്‍ നേഴ്‌സസ് പ്രാക്ടീഷനറായിരുന്ന ജോവാന്‍ റെടെസ്‌ലറുടെ വീടിനു സമീപം താമസിച്ചിരുന്ന വില്യം 2001 ഒക്‌ടോബര്‍ 7ന് ജൊവാന്റെ വീട്ടില്‍ അത്രികമിച്ചു കയറി പീഡിപ്പിച്ചശേഷം കഴുത്തറുക്കുകയും ശരീരത്തില്‍ നിരവധി തവണ കുത്തി കൊലപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് ജോവാന്റെ കാറുമായി രക്ഷപ്പെട്ട പ്രതി കാനഡയിലേക്കുള്ള യാത്രയില്‍ മിനിസോട്ട ബോര്‍ഡറില്‍ വച്ചു പോലീസിന്റെ പിടിയിലായി. ഈ കേസില്‍ 2004 ല്‍ വില്യമിനെ വധശിക്ഷക്ക് വിധിച്ചു.
വില്യമിന്റെ സഹോദരന്‍ ജോര്‍ജിയ സ്റ്റേറ്റ് ട്രൂപ്പര്‍ ചാഡ്ലിക്രോയ് വാഹന പരിശോധനയ്ക്കിടയില്‍ വെടിയേറ്റു കൊല്ലപ്പെട്ടിരുന്നു. രണ്ടു മക്കളുടെ മരണം കുടുംബാംഗങ്ങള്‍ക്ക് താങ്ങാനാവാത്തതാണെന്ന് ചൂണ്ടിക്കാട്ടി. വില്യമിന്റെ വധശിക്ഷ ഒഴിവാക്കണമെന്ന അപേക്ഷയും നിരസിച്ചതിനെ തുടര്‍ന്ന് നിര്‍ണായക വധശിക്ഷ നടപ്പാക്കിയത്.
Comments