Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കഥ പറയുന്ന കല്ലുകള്‍ (നോവല്‍ ഒന്നാം ഭാഗം: ജോണ്‍ ഇളമത)

Picture

ആ യുവ ശില്പി, ആ വലിയ മാര്‍ബിള്‍ പാറയുടെ മുമ്പില്‍ പകച്ചു നിന്നു. ഭീമാകാരമായ ആറു ടണ്‍ ഭാരമുള്ള വെള്ളാരംകല്ല്!

അതില്‍ നിന്ന് ബലിഷ്ഠനായ ഒരു ആട്ടിടയ യുവാവ് ഇറങ്ങിവന്ന് ചോദിച്ചു: മൈക്കിള്‍ നിനക്കിത് സാധ്യമാണോ? നീ ആരാണ്? നീ എന്നെ അറിയില്ലേ, ഞാന്‍ ദാവീദ്! ഇസ്രായേല്‍ ജനതയ്ക്കുവേണ്ടി പാലസ്ത്യരോട് ഏലാ താഴ്‌വരയില്‍ മല്ലിട്ട് ജയിച്ച ദാവീദ്. ഭയങ്കരം തന്നെ! ആര്‍ക്കുമിത് അവിശ്വസനീയമായി തോന്നാം. ഏഴെട്ടടി ഉയരമുള്ള ആജാനബാഹുവായ അതിമാനുഷനെ മല്ലിട്ട് ജയിച്ച ആട്ടിടയ യുവാവല്ലേ നീ! അതെ, നീയും പകച്ചുനില്‍ക്കുന്നു. ഭീമാകാരമായ വെള്ളാരംപാറയ്ക്കു മുമ്പില്‍! ഞാന്‍ കവിണയിലെ വെറും പാറക്കല്ല് ചുഴറ്റി തിരുനെറ്റിക്ക് എറിഞ്ഞ് ഭീമാകാരനായ ഗോലിയാത്ത് എന്ന പാലസ്ത്യരുടെ മല്ലനെ എറിഞ്ഞു വീഴ്ത്തി. ബുദ്ധിയുണ്ടെങ്കില്‍ സാധിക്കാത്തതെന്ത്!

അതെ, അതെ. പഴയ നിയമത്തിലെ സാമുവലിന്റെ ഒന്നാം പുസ്തകം ഇപ്പോഴും എന്റെ ഓര്‍മ്മയിലുണ്ട്. നീ, കവിണയിലെ പാറക്കഷണംകൊണ്ട് എറിഞ്ഞു വീഴ്ത്തിയെങ്കില്‍, എന്റെ തോല്‍സഞ്ചിയില്‍ ഉളിയും, കൂടവുമുണ്ട്... ദാവീദ്! നിന്നെ ഞാന്‍ പുറത്തുകൊണ്ടുവരും.

അപ്പോള്‍ മൈക്കിള്‍ ആഞ്ചലോയുടെ മനസിലേക്ക് ഓടിക്കയറിയത്, ആ ആട്ടിടയ യുവാവാണ്. അവനെ കണ്ടുമുട്ടിയത് അടുത്ത കാലത്താണ്. കാപ്രസി മലഞ്ചെരുവില്‍ ആടുകളെ മേയ്ക്കുകയായിരുന്നു അവന്‍. ഏറെക്കുറെ 17 വയസെത്തിയ യുവാവ്. പാറിപ്പറക്കുന്ന മുടിയുള്ള പ്രാകൃതനും, അരോഗദൃഢഗാത്രനുമായ യുവാവ്. അവന്റെ വലതു കൈയ്യില്‍ നീളമുള്ള ഒരു കുന്തവും, ഇടംതോളില്‍ തോല്‍സഞ്ചിയും കയ്യില്‍ ഒരു കവിണയുമുണ്ടായിരുന്നു. അവന്‍ അല്പവസ്ത്രധാരിയായിരുന്നു. ചാക്കുകൊണ്ട് തുന്നിയ ഒരു ചെറിയ തുണികൊണ്ട് നാണംമറിച്ചിരുന്നു. അവനു മുന്നില്‍ ആടുകള്‍ കലപില ശബ്ദത്തോടെ വിഹരിച്ചിരുന്നു.

മൈക്കിളിന്റെ അധരങ്ങള്‍ ആവേശപൂര്‍വ്വം ചലിച്ചു: കണ്ടുകിട്ടി! ഇത്തരമൊരു ആകസ്മിക കാഴ്ച എന്നില്‍ ആവേശമുണര്‍ത്തുന്നു. വളരെ നാള്‍ ആലോചിച്ച് നടന്ന ഇവന്‍ ദാവീദ് തന്നെ! ഒരു കയ്യില്‍ കുന്തവും, മറു കയ്യില്‍ കവിണയുമുള്ള ഇവന്‍ തികഞ്ഞ യോദ്ധാവായിരിക്കണം. വെയില്‍ കൊണ്ട് ചെമ്പിച്ച അവന്റെ മേനിയിലൂടെ സൂര്യപ്രഭ വീണു തിളങ്ങുന്നു. തെറിച്ചുനില്‍ക്കുന്ന മാംസപേശികള്‍. കൈകളില്‍ എഴുന്നുനില്‍ക്കുന്ന രക്തധമനികള്‍. അവന്റെ നില്‍പ്പില്‍ പോലും ദാവീദിന്റെ ആകാരമില്ലേ, ഇടതു തോള്‍ ഉയര്‍ത്തി അല്പം ചെരിഞ്ഞുള്ള നില്‍പ്പ്!

മൈക്കിള്‍ അവന്റെ അരികിലെത്തി നിര്‍ന്നിമേഷനായി ഒരു നിമിഷം നിന്നിട്ട് ചോദിച്ചു: ഇടയ യുവാവേ, നീ സാമുവേലിന്റെ പുസ്തകത്തിലെ ദാവീദിനെ അറിയുമോ? അവന്‍ പതുങ്ങിയ ശബ്ദത്തില്‍ പറഞ്ഞു: ഇല്ല, അറിയില്ല, എനിക്ക് പഠിപ്പില്ല. അതു ശരിയാണ്. അക്കാര്യം ഞാനങ്ങു മറന്നുപോയി. എന്നേപ്പോലെ ഉന്നതകുലജാതര്‍ക്കേ പഠിപ്പുള്ളൂ. അവര്‍ക്കേ ഇത്തരം കഥകളറിയൂ. ആകട്ടെ, നീ എന്തിനാണ് കൈകളില്‍ ആയുധങ്ങള്‍ പേറി നടക്കുന്നത്? അതോ, ദേ, മുകളിലേക്ക് നോക്കിക്കേ. ആ കുന്നുകളിലെ കാടുകളില്‍ നിന്ന് ചിലപ്പോള്‍ വന്യമൃഗങ്ങള്‍ ഇറങ്ങിവരും, എന്റെ ആടുകളെ പിടിക്കാന്‍. എന്നാല്‍ അവയ്‌ക്കെന്നെ പേടിയുണ്ട്.

അവന്‍ തുകല്‍ സഞ്ചിയില്‍ നിന്നു മിനുസമുള്ള ഒരു ചെറിയ പാറ എടുത്ത് ഇടതുകൈയ്യിലെ കവിണയില്‍ വച്ചു കറക്കിക്കൊണ്ടു പറഞ്ഞു: ദേ, ഇങ്ങനെ, ഉന്നം തെറ്റാതെ ഞാന്‍ അവയെ എറിഞ്ഞുവീഴ്ത്തും. പിന്നെ വലതുകൈയ്യിലെ കുന്തംകാട്ടി: എന്നിട്ട് നീളമുള്ള ഈ കുന്തംകൊണ്ട് ഞാനവയെ കുത്തിക്കൊല്ലും.

നീ എത്ര വന്യമൃഗങ്ങളെ കൊന്നിട്ടുണ്ട്? ഒരിക്കല്‍ ഒരു കരടിയെ, മറ്റൊരിക്കല്‍ ഒരു ചെന്നായെ! വാസ്തവത്തില്‍ അവകള്‍ക്കും എന്നെ പേടിയാണ്.

മൈക്കിള്‍ ഓര്‍ത്തു: ഇവന്‍തന്നെ ദാവീദ്! ഏലാമലയില്‍ മല്ലന്‍ ഗോല്ല്യാത്തിനെ എറിഞ്ഞുവീഴ്ത്തി തല വെട്ടിയെടുത്ത ദാവീദെന്ന ഇടയ യുവാവ് ഇവന്‍ തന്നെ!.

ദാവീദിന്റെ പ്രതിമ പൂര്‍ണ്ണരൂപത്തില്‍ കൊത്തുക, അത് എല്ലാ ശില്പികള്‍ക്കും ഹരമായിരുന്നു. നവോത്ഥാനം ശില്പങ്ങളിലൂടെ ഉയിര്‍ത്തെണീറ്റപ്പോള്‍ മഹാശില്പിയായിരുന്ന ഡോണാറ്റോയാണ് അതിനു തുടക്കമിട്ടത്. ആദ്യം ചെമ്പില്‍ കൊത്തി. പിന്നീട് അഞ്ചടി ഉയരത്തില്‍ മാര്‍ബിളില്‍ കൊത്തി. പിന്നീട് വെറോച്ചിയും ശ്രമിച്ചു. എന്നാല്‍ അവകള്‍ക്കൊരു പൂര്‍ണ്ണത കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ? മനുഷ്യശരീരത്തിന്റെ സൗന്ദര്യം, തെറിച്ചുനില്‍ക്കുന്ന പേശികളിലും, തുടിച്ചുനില്‍ക്കുന്ന ഞരമ്പുകളിലും, അവയവങ്ങളുടെ സമാന്തര വ്യതിയാനങ്ങള്‍ പ്രവര്‍ത്തികള്‍ക്കനുസരണം, പ്രകടമാക്കാന്‍ ഒരു ശില്പിക്ക് കഴിയണം.

പത്തുമുപ്പത്തഞ്ച് വര്‍ഷങ്ങളായി ഉറങ്ങിക്കിടന്ന പടുകൂറ്റന്‍ വെള്ളാരന്‍ കല്ല് മാര്‍ബിള്‍. അത് മഹാശില്പികളുടെ സ്വപ്നങ്ങളെ അതിജീവിച്ച് ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പിനായി കാത്തുകിടക്കുന്നു. ഇതുവരെ ഒരു ശില്പിക്കും അതിനു ജന്മംകൊടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഡോണാറ്റോ കൊത്തിയ മാര്‍ബിള്‍ പ്രതിമയ്ക്ക് അഞ്ചടി ഉയരമുണ്ടായിരുന്നിട്ടുകൂടി കൗമാരത്വം വിട്ടുമാറാത്ത ഡേവിഡല്ലേ കൊത്തിയത്! അങ്ങനെ വെറോച്ചിയുടെ ചെമ്പു പ്രതിമയും! മീശ കുരുക്കാന്‍ തുടങ്ങുന്ന പത്തു പതിനഞ്ച് വയസുള്ള ആട്ടിടയനെപ്പോലെ ബൈബിളിലെ സാമുവേലിന്റെ പുസ്തകത്തിലെ ആട്ടിടയ യുവാവായ ഇസ്രായേലിന്റെ ഡേവിഡ്!

അല്ലേ, അല്ല. അങ്ങനെ എനിക്ക് കൊത്താനാവില്ല. പകരം ഒരു അരോഗദൃഢഗാത്രനായ യുവാവ്. പത്തുപതിനേഴ് വയസില്‍, ആ ആട്ടിയനെപ്പോലെ കൗമാരത്തില്‍ നിന്ന് യൗവ്വനത്തിലേക്ക് കുതിക്കുന്ന ഒരു ആട്ടിടയ യുവാവ്! ആടിന്റെ മാംസം ഭക്ഷിച്ച്, പാലും കുടിച്ച് വളര്‍ന്നവന്‍, കാട്ടുചോലയിലെ വെള്ളംകുടിച്ച് വളര്‍ന്നവന്‍, മുന്തിരി വാറ്റിയ വീഞ്ഞ് കുടിക്കുന്നവന്‍, ഇസ്രായേലിന്റെ ദൈവത്തെ ആരാധിക്കുന്നവന്‍. പക്ഷെ, അവന്‍ നഗ്നനായിരിക്കണം. അവനെ ഞാന്‍ ചേലാകര്‍മ്മം ചെയ്യുന്നില്ല.

ഒരുപക്ഷെ നഗ്നമായി ഞാന്‍ ഡേവിഡിനെ കൊത്തിയെടുത്താല്‍ പോപ്പ്, കര്‍ദ്ദിനാള്‍മാര്‍, മെത്രാന്മാര്‍, ബനിഡിക്ടന്‍, ഫ്രാന്‍സിസ്കന്‍ സന്യാസിമാര്‍ എന്നിവരുടെ പ്രതികരണം എന്തൊക്കെയാകാം? അത് വിശുദ്ധ സ്ഥലങ്ങളില്‍ പ്രതിഷ്ഠിക്കുന്നതിനെപ്പറ്റി അവരുടെ അഭിപ്രായങ്ങള്‍ എന്തൊക്കെയാകും? എന്തുമാകട്ടെ, എങ്കിലും എനിക്കിങ്ങനെയേ കൊത്താനാവൂ. അത് ഒരു ശില്പിയുടെ ആവിഷ്കാര സ്വാതന്ത്ര്യമാണ്. അതിനുമേല്‍ വിരല്‍ചൂണ്ടാന്‍ ഞാനാരേയും അനുവദിക്കില്ല. അതല്ലെങ്കില്‍ വേണ്ടാ!

പക്ഷെ, എനിക്ക് ഡൊണാറ്റോയെയോ, വെറോച്ചിയേയോ കുറ്റംപറയാനാവില്ല. അവര്‍ ജഡങ്ങളെ കീറിമുറിച്ച് പഠിക്കാന്‍. എന്നാല്‍ ഇപ്പോഴത്തെ മഹാശില്പി ഡാവിഞ്ചിക്ക് മൃഗങ്ങളുടെ ആന്തരികാവയവങ്ങളെപ്പറ്റി തികഞ്ഞ ജ്ഞാനം ഉണ്ടെന്നത് അദ്ദേഹത്തിന്റെ സൃഷ്ടികളില്‍ പ്രകടനം തന്നെ. കുതിരകളുടെ കരുത്ത് എഴുന്നുനില്‍ക്കുന്ന കുഞ്ചിരോമങ്ങളും, തെറിച്ചുനില്‍ക്കുന്ന മാംസപേശികളും പ്രതിമകളിലൂടെയും വരകളിലൂടെയും പ്രത്യക്ഷമാകുമ്പോള്‍ അതുതന്നെ ആയിരിക്കണം എന്റെ ആവേശത്തിന്റെ തുടക്കവും.

അതിനു നിമിത്തമായത് ഫ്‌ളോറന്‍സിന്റെ ഭരണാധികാരിയായിരുന്ന മെഡിസിയിലെ ലൊറന്‍സോ പ്രഭുവിന്റെ ശില്പശാലയിലെ പരിശീലനത്തിനിടയിലായിരുന്നു. അവിടെ പല ഉന്നതരുമായി പരിചയപ്പെട്ടു. അതിലൊന്ന് പ്രശസ്ത ശസ്ത്രക്രിയാ വിദഗ്ധന്‍ മെസ്സോര്‍ റിയാള്‍ഡോ കൊളംബോയുമായുള്ള ചങ്ങാത്തം.

അദ്ദേഹത്തോട് ഞാന്‍ ഒരിക്കല്‍ അപേക്ഷിച്ചു: എനിക്ക് ഒരാഗ്രഹമുണ്ട്! എന്ത്? മൃതദേഹങ്ങളെ കീറി മുറിച്ച് പഠിക്കാന്‍. തീര്‍ച്ചയായും. ശില്പങ്ങള്‍ കൊത്തുന്നവര്‍ അതൊക്കെ അറിഞ്ഞിരിക്കണം. മഹാനായ ലിയണാഡോ ഡാവിന്‍ചിക്ക് യുദ്ധങ്ങളില്‍ ചത്തുവീഴുന്ന കുതിരികളെ കീറി പഠിക്കാന്‍ ഞാന്‍ വേണ്ട ഒത്താശകള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ മനുഷ്യരുടെ മൃതദേഹങ്ങള്‍ പഠിക്കാന്‍ ഒരു ശില്പിയും ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ല. കാരണമുണ്ട്. അതു വൈദ്യശാസ്ത്രത്തില്‍, ചികിത്സകളുടെ ഭാഗമായി സഭ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ഒരു ശില്പിക്ക് പഠിക്കാന്‍ അത് അനുവദിക്കുമോ സാമൂഹ്യബോധം! എങ്കിലും നിനക്കുവേണ്ടി ഒരു ഔദാര്യം കാട്ടാം. സാന്താമറിയാ കോണ്‍വെന്റ് ഹോസ്പിറ്റലില്‍ ഇടയ്ക്കിടെ ശസ്ത്രക്രിയ നടക്കുമ്പോള്‍ രോഗികള്‍ മരിക്കാറുണ്ട്. നീ എന്റെകൂടെ സഹായിയായി കൂടിക്കോ. മരണപ്പെട്ടവരെ സംസ്കരിക്കും മുമ്പ് രഹസ്യമായി നിനക്ക് കീറി മുറിച്ച് പഠിക്കാം.

ആ അറിവ് ശില്പകലയിലേക്ക് ഞാന്‍ ആവാഹിച്ചു. രണ്ടു വര്‍ഷം മുമ്പ് അങ്ങനെ കൊത്തിയതാണ്. പിയേത്ത! ദു:ഖഭാരം ചുമക്കുന്ന മാതാവിന്റെ മടിയില്‍ കിടക്കുന്ന യേശുവിന്റെ ചേതനയറ്റ ശരീരം. മാതാവിന്റെ വ്യാകുലതയും യേശുവിന്റെ കുരിശു മരണത്തിന്റെ ആഘാതവും രേഖപ്പെടുത്തിയ മാര്‍ബിള്‍ ശില്പം! ആ ശില്പമാണ് എന്നെ ഉയര്‍ത്തിയത്. ഡേവിഡിനെ കൊത്താന്‍ കത്തീഡ്രല്‍ കാര്യനടത്തിപ്പുകാരായ ജൂലിയാനോ, അന്റോണിയോ ഡിസങ്‌ലോ എന്നീ പ്രഭുക്കള്‍ എന്നെ വിളിച്ച്‌വരുത്തിയിരിക്കുന്നതും അതുകൊണ്ടുതന്നെ!

ജൂലിയാനോ പ്രഭു ചോദിച്ചു: മൈക്കിള്‍, നിനക്കിതു സാധ്യമാണോ? അന്റോണിയോ ആ ചോദ്യത്തെ ശക്തിപ്പെടുത്തി. എന്തുകൊണ്ടസാധ്യം! രണ്ടു വര്‍ഷം മുമ്പ് ഇരുപത്തിനാലാം വയസില്‍ "പിയേത്ത' കൊത്തിയ മഹാശില്പി ലിയണാഡോ ഡാവിഞ്ചിയെ പോലും ഞെട്ടിച്ച ഈ യുവ ശില്പിക്ക് എന്തസാധ്യം!

ഇതൊരു നിസ്സാര കാര്യമാണോ! പുരികക്കൊടികള്‍ മുകളിലേക്കുയര്‍ത്തി ഒരു നീണ്ട മൂളലോടെ ജൂലിയാനോ തുടര്‍ന്നു: "പിയാത്ത' കൊത്തിയ കല്ലും ഈ കല്ലും ഒരേ പാറമടയില്‍ നിന്നു ചെത്തിയെടുത്തതുതന്നെ. എങ്കിലും ഈ മാര്‍ബിള്‍ കഷണം അതിമനോഹരമാണ്. നീളത്തില്‍ മുകളിലേക്ക് പത്തിരുപതടി പൊക്കമുള്ള ഒറ്റ പാറക്കഷണം. പൊട്ടാതെ ഇത്തരമൊരു പാറക്കഷണം പൊട്ടിച്ചെടുത്ത ടസ്കനി പാറമടയിലെ കല്ലുവെട്ടുകാരനെ സമ്മതിക്കണം. എന്നാല്‍ ഈ കല്ലിനുമൊരു കുഴപ്പമുണ്ട്. ബൃഹത്തായതു കാരണം ഈ കല്ല് ശില്പികളുടെ കൈയ്യില്‍ ഒതുങ്ങുന്നില്ല. ഈ കല്ലില്‍ നിന്ന് ആകാവുന്ന വലുപ്പത്തില്‍ ഡേവിഡിനെ കൊത്തിയെടുത്താല്‍ ലോകം ഉള്ളിടത്തോളം കാലം അത് അനശ്വരമായിരിക്കും.

മഹാശില്പിയായിരുന്ന ഡൊണാറ്റോ അല്ലേ ഇതേപ്പറ്റി ആദ്യമായി ചിന്തിച്ച് പദ്ധതിയിട്ടത്?

അതേ, അതേ. എന്നാലതു പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. കല്ലില്‍ കണക്കുകൂട്ടി കഴിയുന്നത്ര വലിപ്പത്തില്‍ ഒരു ശില്പത്തിന്റെ രൂപം അദ്ദേഹം മനസില്‍ വരച്ചു നടന്നു. എന്നാല്‍ അദ്ദേഹത്തിനുമത് സന്ദേഹമുളവാക്കി. ഒരുപക്ഷെ. ഇതു പാളിപ്പോകാന്‍ സാധ്യതയുണ്ടായേക്കുമെന്ന്! ഭീമാകാരമായ ഒരു പാറയില്‍ രൂപം വിരിയുമ്പോള്‍ ചിന്തിക്കുന്ന അത്ര രൂപഭംഗി, ആ ശില്പം കൈവരിക്കണമെങ്കില്‍ അസാമാന്യ ഭാവനാശക്തിയും ഇച്ഛാശക്തിയുമുള്ള ഒരു ശില്പിക്കുമാത്രമേ സാധ്യമാകൂ. എന്തിനു പറയട്ടെ, അത്തരമൊരു പരീക്ഷണം നടത്താന്‍ നിശ്ചയിച്ചിരിക്കവേ ഒരു അജ്ഞാത രോഗം പിടിപെട്ട് ഓര്‍ക്കാപ്പുറത്ത് അദ്ദേഹത്തിന് മരണത്തിന് കീഴടങ്ങേണ്ടി വന്നു.

ഒരുപക്ഷെ, ഡൊണാറ്റോയുടെ ഒരു ഡേവിഡിനെക്കാള്‍ ഏറെ ആകാരഭംഗി കൊടുക്കാന്‍ മൈക്കിള്‍ ആഞ്ചലോയ്ക്ക് കഴിയുമെന്നതിനാലാകാം ഇനിയും ഈ കല്ല് കാത്തുകിടക്കുന്നത്!

എന്നാല്‍ വീണ്ടും പരിശ്രമങ്ങള്‍ തുടര്‍ന്നു. കുറെ വര്‍ഷങ്ങള്‍ കടന്നുപോയി. മഞ്ഞും തണുപ്പും വരള്‍ച്ചയും കടന്നുപോയി. സാന്താമറിയ കത്തീഡ്രലിന് പല മാറ്റങ്ങളും വന്നു. ഉയര്‍ന്ന താഴികക്കുടത്തിലെ ചെമ്പു മണികളും കാലസമയങ്ങളെ അറിയിച്ചുകൊണ്ട് തെറ്റാതെ മുഴങ്ങി ഫ്‌ളോറസ് നഗരത്തെ പുളകംകൊള്ളിച്ചു. ടസ്കനി മലനിരകളില്‍നിന്നടിച്ച, മുന്തിരിയുടെ വീര്യം കലര്‍ന്ന കുളിര്‍കാറ്റ് ആര്‍നോ നദിക്കുമേലേ കുഞ്ഞലകള്‍ സൃഷ്ടിച്ചു.

ഫ്‌ളോറന്‍സ് ഉയര്‍ത്തെഴുന്നേറ്റു. കുതിപ്പില്‍ മറ്റൊരു മഹാശില്പി വീണ്ടും ഡേവിഡിനെ കൊത്താനൊരുങ്ങി. അഗസ്റ്റീനോ ഡി. ഡുക്കോ. ഭീമാകാരമായ ആ വെള്ളക്കല്ലില്‍ ഉളി തെറിച്ചു. വിറച്ച മനസ്സില്‍ കരുതുന്ന ഒരു രൂപം ഇതില്‍നിന്ന് വിരിയില്ല എന്നദ്ദേഹത്തിനു തോന്നിയതുകൊണ്ട് മനോഹരമായ ആ കല്ലിനെ ക്ഷതമേല്‍പ്പിക്കാതെ ആ ഉദ്യമത്തില്‍ നിന്ന് അദ്ദേഹവും താമസംവിനാ വിടപറഞ്ഞു.

അല്പമൊന്നു നിര്‍ത്തി, ജൂലിയാനോ പ്രഭു വീണ്ടും ഒന്നിരുത്തി മൂളി. തുടര്‍ന്നു: വീണ്ടും ആ കല്ല് കാത്തുകിടന്നു. മറ്റൊരു മഹാശില്പിക്കുവേണ്ടി, അന്റോണിയോ റോസില്ലിനോ! വളരെ ആവേശത്തിലായിരുന്നു. അദ്ദേഹത്തിന്റെ തുടക്കവും വെണ്ണക്കല്ലില്‍. അദ്ദേഹത്തിന്റെ ഉളി മലക്കംമറിഞ്ഞു. ഒടുവില്‍ വിഗ്രഹം പുറപ്പെടുന്ന കൊത്തുകളില്‍ ക്ഷതമേറ്റ് അദ്ദേഹത്തിന്റെ ഉളിയും കൂടവും അടിയറവ് പറഞ്ഞു. എനിക്കിതസാധ്യം! ഇത്തരമൊരു കല്ലില്‍ പൂര്‍ണത കൈവരിക്കാന്‍ ഇനിയുമൊരു പ്രതിഭ ജനിക്കട്ടെ. ഒരു മഹാശില്പി! ആ ശില്പിക്കുവേണ്ടി ഞാന്‍ ആയുധം വെച്ച് കീഴടങ്ങുന്നു. അന്റോണിയോ പറഞ്ഞു: "പിയേത്ത' കൊത്തിയ യുവ ശില്പി മൈക്കിള്‍ ആഞ്ചലോ തീര്‍ച്ചയായും ഡേവിഡിനെ കൊത്തും. അതില്‍ എനിക്കാശങ്കയില്ല.

അന്റോണിയോയുടെ അഭിപ്രായത്തോടുതന്നെ ഞാന്‍ യോജിക്കാന്‍ ശ്രമിക്കാം. എങ്കിലും പിയറ്റ കൊത്തിയ കല്ല് പൊക്കംകുറഞ്ഞ് വീതിയിലായിരുന്നതുകൊണ്ട് ശില്പ നിര്‍മ്മാണം ഇത്ര ദുഷ്കരമായിരിക്കില്ല. എന്തായാലും വീണ്ടുമൊരു ഭാഗ്യപരീക്ഷണം നടക്കട്ടെ. ജൂലിയാനോ പ്രഭു വീണ്ടും, മൈക്കിള്‍ ആഞ്ചലോയോട് ആ ചോദ്യമാവര്‍ത്തിച്ചു: മൈക്കിള്‍, നിനക്കിതു സാധ്യമാണോ? തുകല്‍ സഞ്ചിയില്‍ നിന്നു ഉളിയും കൂടവുമെടുത്ത് ആ വെള്ളാരംകല്ലില്‍ ഒരു പോറല്‍ വീഴ്ത്തി ഗൗരവത്തില്‍ തിരികെ ചോദിച്ചു: എന്തുകൊണ്ട് അസാധ്യം? ആ ധ്വനിക്ക് ഒരു പ്രതികാര ഛായ ഉണ്ടായിരുന്നില്ലേ എന്നു ജൂലിയാനോ പ്രഭു ഓര്‍ത്തു. ഒരുപക്ഷെ, ഈ യുവ ശില്പി ഇവനേക്കാള്‍ ഇരുപതു വര്‍ഷം മൂപ്പെത്തി മദ്ധ്യപ്രായം കടന്ന മഹാശില്പി ലിയണാഡോ ഡാവിഞ്ചിയെ വെല്ലുവിളിച്ച് മഹാശില്പികളുടെ ശില്പിയായി കിരീടം പേറില്ലെന്ന് ആരു കണ്ടു? (തുടരും....)

വര: കെ.വി. ജ്യോതിലാല്‍

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code