മഹിഷത്തിൻമേലെത്ര, പേമാരി ചൊരിഞ്ഞാലും
മഹിഷത്തിനു ഭാവ ഭേദമേയില്ലാത്ത പോൽ,
എന്തു കേട്ടാലും അല്ല, കണ്ടാലും ഭാവ ഭേദം
ഏതുമേയില്ലാത്തോരേം കാണ്മതില്ലയോ നമ്മൾ?
മൃദുല ഭാവം തെല്ലുമില്ലാതെ ശിലാസമം
ഹൃദയം സൂക്ഷിക്കുന്നതല്ലല്ലോ
മനോധർമ്മം!
നല്ലതു കാണ്മാൻ കണ്ടാൽ നല്ലതെന്നോതാൻ പോലും
വയ്യാത്ത ഗർവ്വം തെല്ലും ചേരുകില്ലൊരുത്തർക്കും!
മേന്മയുള്ളതു കാൺകിൽ, ഹൃദയം തുറന്നതിൽ
നന്മ കാണുവാനെന്തേ,
വൈമുഖ്യമനേകർക്കും?
‘ഉള്ളതു ചൊന്നെന്തിനു നല്കണം ഉത്തേജനം’
ഉള്ളത്തിലിതേ ചിന്ത,
മാത്രമാണെല്ലായ്‌പ്പോഴും!
കുറ്റമേയില്ലെങ്കിലും, ചുഴിഞ്ഞു നോക്കി, ക്കാണും
കൂസലേ യില്ലാതതു, നിർദ്ദയം തുറന്നോതും!
മഹത്താമെന്തോ കാര്യം, ചെയ്തപോലല്ലോ, സർവ്വം
മറന്നു മകിഴ്ന്നാത്മ, നിർവൃതി കൊള്ളും സദാ!
തങ്ങടെ പോരായ്മകൾ കാണുകില്ലവർ തെല്ലും
തങ്ങുകില്ലവരുടെ ഹൃത്തിലീ വിചാരമേ!
എങ്കിലും കാണുന്നതു സൂക്ഷ്മമായ് ഗ്രഹിക്കാതെ
എന്തേലും പുലമ്പുന്നു, തെല്ലുമേ ചിന്തിക്കാതെ!
പ്രോത്സാഹിപ്പിക്കാനനുമോദിക്കാനവരാരും
ഉത്സാഹം കാട്ടാറില്ല, അറിഞ്ഞോ,
അല്ലാതെയോ!
രാഗങ്ങൾ പെരുകുമ്പോൾ, നമ്മളേയറിയാതെ
രോഗങ്ങൾ ഒന്നൊന്നായി, ട്ടടിവെച്ചെത്തും നമ്മിൽ!
എന്താരു പറഞ്ഞാലും, പറയാതിരുന്നാലും
എന്തിനു നൈരാശ്യവും, വൈരവും വളർത്തണം?
അതിനാൽ പ്രതികൂല സ്ഥിതികൾ ഗണിക്കാതെ
അതിയാമൗൽസുക്യത്തോ, ടൂണരൂ നിസ്സങ്കോചം!
'തരക്കേടില്ല', 'കൊള്ളാം', 'മോശമില്ലീ' വാക്കുകൾ
തരം പോൽ പുലമ്പുന്നു, ഹൃദയ മറിയാതെ!
പുകഴ്ന്നാൽ അഹന്തയും, ഇകഴ്ന്നാൽ നിരാശയും
പാടില്ല, പുലർത്തുക, നിഷ്പക്ഷ മനോഭാവം!
Comments