ഇത്തരം ഒരു യാത്രക്ക് ശേഷം അനായാസം എഴുതിത്തീര്‍ത്ത നാടകമാണ് \\\' അസ്ത്രം \\\' റിയലിസവും, സിംബോളിസവും പരസ്പരം പുണര്‍ന്നു നില്ക്കുന്ന ഒരു രചനയാണിത്. കഥാപാത്രങ്ങള്‍ ഒരേ സമയം യഥാതഥവും, പ്രതീകാത്മകവുമാണ്. അത് സമന്വയിപ്പിച്ചിരിക്കുന്ന രീതി ( എന്റെ അറിവില്‍ ) ലോകത്ത് ഒരു സാമുവല്‍ ബക്കറ്റ് അല്ലാതെ മറ്റാരും മുന്നോട്ടു വയ്ക്കുന്നില്ല എന്നാണ് എന്റെ വിശ്വാസം. ഉണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കുവാന്‍ നമുക്ക് ചുറ്റുമുള്ള പണ്ഡിത പ്രതിഭകളോട് അപേക്ഷിക്കുന്നു. പ്രഫസ്സര്‍, മായ, അജയന്, അധികാരി, ആശ്രിതന് ഒന്ന് ( മതം ) ആശ്രിതന് രണ്ട് ( കമ്യൂണിസം ) പ്രാകൃതന് എന്നിങ്ങനെ ഏഴു കഥാപാത്രങ്ങളിലൂടെ ആണവായുധങ്ങള്‍ക്കെതിരെ, വിശ്വ സാഹോദര്യത്തിനു വേണ്ടിയുള്ള അനുപമമായ ഒരര്ത്ഥനയാണ് നാടകം.
( പൊക്കാനാളുണ്ടെങ്കില്‍ ഏതു പട്ടിയും പൊങ്ങിപ്പോകും എന്ന് പറയുന്നത് സത്യമാണ് എന്നും, അങ്ങിനെ പൊങ്ങിയവരാണ് നമ്മുടെ തലയ്ക്കു മുകളില്‍ നിന്ന് നമ്മളെ കൊഞ്ഞനം കുത്തുന്നതെന്നും, സ്വന്തം അനുഭവങ്ങളിലൂടെ മനസ്സിലാക്കിയിട്ടുള്ള ഒരാളാണ് ഞാന്‍. നമ്മുടെ മത രാഷ്ട്രീയ സിനിമാ ഉദ്യോഗ രംഗങ്ങളിലെ മക്കള്‍ പുരാണം തന്നെ ഇതിനുള്ള തെളിവുകളായി നമ്മള് അനുഭവിച്ചു തീര്‍ക്കുന്നുണ്ടല്ലോ ? നമ്മുടെ നികുതിപ്പണം കൊണ്ട് സര്‍ക്കാര്‍ കെട്ടിയ വെയിറ്റിങ്ങ് ഷെഡിനടിയില്‍ നമ്മളിരിക്കുന്നതു പോലും ഇത്തരത്തിലുള്ള ഏതെങ്കിലും ഒരു മകന്റെ തിരുനാമം മഹത്വപ്പെടുത്തുവാന്‍ കൂടിയാണല്ലോ ?ഇന്ന എം. പി. യുടെ, അല്ലെങ്കില്‍ എം. എല്‍. എ.യുടെ ഫണ്ടില്‍ നിന്നുള്ള നിര്‍മ്മാണം എന്ന് ഏതു മൂത്രപ്പുരയുടെ മുകളിലും എഴുതി വയ്ക്കുന്പോള്‍, ഇത് തന്റെ തന്തപ്പടിയുടെ തറവാട്ടു സ്വത്തില്‍ നിന്നെടുത്ത് ഉണ്ടാക്കിയതാണോ എന്ന് തലയുയര്‍ത്തി നിന്ന് ചോദിക്കുവാന്‍
ഒരു \\\' ഖലാഹാരനും \\\' നട്ടെല്ല് നിവരുന്നില്ലാ എന്നതല്ലേ സത്യം ?)
രണ്ടാം ലോകമഹായുദ്ധക്കാലത്തു തന്റെ ഗേവഷണ ഫലങ്ങളുടെ ദുരുപയോഗത്തിനു പ്ലാനിട്ട ബ്രിട്ടീഷ് ഭരണാധികാരികളെ ഭയന്ന് തന്റെ മകളെയും കൂട്ടി ജപ്പാനിലേക്കൊളിച്ചു കടന്ന പ്രഫസറാണ് \\\' അസ്ത്ര\\\' ത്തിലെ മുഖ്യ കഥാപാത്രം. ടോക്കിയോ സര്‍വകലാശാലയില്‍ അദ്ദേഹം ഊര്ജ്ജതന്ത്ര പ്രഫസറായിരിക്കുന്പോള് അദ്ദേഹത്തിന്റെ മകള്‍ നാഗസാക്കി മെഡിക്കല്‍ കോളേജില്‍ എക്സ്റേ വിഭാഗത്തില്‍ നഴ്സായിരുന്നു.1945 ആഗസ്റ്റ് ഒന്‍പതാം തീയതി അമേരിക്കന്‍ സേനയുടെ നാഗസാക്കി ആറ്റം ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട മകളുടെ സ്മരണയുമായി ഇന്ത്യയില്‍ തിരിച്ചെത്തിയ പ്രൊഫസര്‍ ഇനിയൊരു ആറ്റം സ്പോടനത്തെ മുന്‍കൂര്‍ തടയുന്നത്തിനുള്ള പരീക്ഷണങ്ങളുമായി തന്റെ ലബോറട്ടറിയില്‍ കൂടിയിരിക്കുകയാണ്, അവിടെ നാടകം തുടങ്ങുന്നു.
നാടകം എഴുതുന്ന കാലത്ത് എണ്‍പത്തിയെട്ടു വയസ്സാണ് പ്രൊഫസറുടെ പ്രായം. കാലത്തിന്റെ കൂടി പ്രതീകമായി ചിത്രീകരിക്കപ്പെട്ടിട്ടുള്ള പ്രൊഫസറുടെ സെക്രട്ടറിയും, സഹായിയുമായി പ്രകൃതിയെ പ്രതീകവല്ക്കരിക്കുന്ന സുന്ദരിയായ മായ എന്ന കഥാപാത്രം അരികില്‍ ഉണ്ട്. പുകവലിക്കാരനായ പ്രൊഫസര്‍ തന്റെ ചുരുട്ടിന് തീ പിടിപ്പിച്ചു വലിച്ചു ചുമക്കുന്പോള് നെഞ്ചില്‍ ഞണ്ടിന്റെ ചിത്രം പതിച്ച വികൃത വേഷവുമായി, കടും തുടിയുടെ താളത്തില്‍ സംഹാര താണ്ഡവ ചുവടുകളോടെ രംഗത്തെത്തുന്ന കാന്‍സറിന്റെ പ്രതീകമായ പ്രാകൃതന് പ്രൊഫസറെ സമീപിക്കുകയും, പ്രൊഫസര്‍ ഭയന്ന് മയങ്ങിയുറങ്ങുകയും ചെയ്യുന്നു. ഈ മയക്കത്തില്‍ നിന്ന് ഓരോ തവണയും പ്രൊഫസറെ ഉണര്‍ത്തുന്നത് മായയുടെ നൃത്തത്തിന്റെ ചിലന്പ് ഒലി ശ്രവിച്ചിട്ടാണ്. ( വ്യാപകമാക്കുന്ന കാന്‍സറിനെ തുരത്താന്‍ പ്രകൃതിയോട് ഇണങ്ങിയുള്ള ജീവിതമാണ് വഴി എന്ന് ധ്വനി ) ക്രിസ്തു മതത്തിന്റെ പ്രതീകമായി വെളുത്ത നീളന്‍ കുപ്പായത്തില്‍ നെഞ്ചിന്റെ ഭാഗത്തായി കറുത്ത കുരിശടയാളവുമായി ഒന്നാം ആശ്രിതന് തന്റെ യജമാനനായ അധികാരിയുടെ വരവറിയിച്ചു കൊണ്ട് രംഗത്തെത്തുന്നു.
കറുത്ത സ്ഥാനവസ്ത്രങ്ങളും, സ്ഥാന ചിഹ്നങ്ങളുമണിഞ്ഞ്, ഇരു കൈകളിലും അധികാരത്തിന്റെ അംശവടികളുമായി എത്തുന്ന അധികാരി പ്രൊഫസറെ കുറ്റ വിചാരണക്കൊരുങ്ങുന്നു. നിരായുധീകരണത്തിന്റെ നിര്‍ഭയത്വം പ്രൊഫസറുടെ ലബോറട്ടറിയില്‍ നിന്ന് പുറത്തു വന്നാല്‍, മരണഭയം മാര്‍ക്കറ്റ് ചെയ്യുകയും, മരണാനന്തര ജീവിത സുഖം ഓഫര്‍ ചെയ്ത് ധനം കൊയ്യുകയും ചെയ്യുന്ന ( മത രാഷ്ട്രീയ ) അധികാരി വര്‍ഗ്ഗത്തിന്റെ ബിസിനസ് പൂട്ടിപ്പോകും എന്നതിനാലാണ് ഈ വിചാരണ. കന്യാസ്ത്രീ മഠങ്ങളുടെ മതിലുകള്‍ക്കുള്ളില്‍ മാത്രമല്ലാ, ആശ്രമങ്ങളുടെ അന്തപ്പുരങ്ങളിലും, കുന്പസാരക്കൂടുകളുടെ രഹസ്യ അറകളിലും ലൈംഗിക ചൂഷണങ്ങളുടെ അരുതാക്കാര്യങ്ങള് അരങ്ങേറുന്പോള്‍ അതിന്റെ നേര് ഇരയായ മായയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനാകാതെ അധികാരി പിന്‍വലിയുന്നു. ( നാല്പതോളം വര്‍ഷങ്ങള്‍ക്ക് മുന്‍പെഴുതിയ ഈ നാടകത്തില്‍ ഇന്നറിയുന്ന കന്യാസ്ത്രീ മഠ ലൈംഗിക ചൂഷണങ്ങള്‍ പോലും പരാമര്‍ശിക്കപ്പെട്ടത്, ബഹുമാന്യനായ ശ്രീ നൈനാന് മാത്തുള്ള കണ്ടെത്തിയത് പോലെ, ദൈവീകമായി നിക്ഷേപിക്കപ്പെടുന്ന \\\' പ്രവാചക ധര്‍മ്മം \\\' എഴുത്തുകാരന് ലഭ്യമാവുന്നത് കൊണ്ടാണെന്ന് അംഗീകരിക്കാവുന്നതാണ്. )
തന്റെ പരീക്ഷണങ്ങളുടെ അവസാന ഘട്ടങ്ങള്‍ക്കായി പുറത്തു മായയെ കാവല്‍ നിര്‍ത്തി അകത്തായിരിക്കുന്ന പ്രൊഫസറെ തേടി ട്രോംബേയിലെ സര്‍ക്കാര്‍ ശാസ്ത്രജ്ഞനും, പ്രൊഫസറുടെ മരുമകനുമായ ഡാക്ടര് അജയന് എത്തുന്നു. നാഗസാക്കിയിലെ കുടുംബ സുഹൃത്തായ ടാക്കിയോഷി വിളിച്ചിരുന്നുവെന്നും, ആറ്റം സ്പോടനത്തില്‍ മരണമടഞ്ഞ മകളുടെ ചിതാ ഭസ്മം അദ്ദേഹം സൂക്ഷിച്ചിട്ടുണ്ടെന്നും, അതേറ്റു വാങ്ങാന്‍ പ്രൊഫസര്‍ നേരിട്ടെത്തണമെന്നുള്ള സന്ദേശവുമായിട്ടാണ് ശാസ്ത്രത്തിന്റെ പ്രതീകമായ അജയന്റെ വരവ്. മായയുടെ തടസ വാദങ്ങളെ അവഗണിച്ചു കൊണ്ട് അകത്തു പോകാന്‍ ശ്രമിച്ച അജയനെ മായ കായികമായി തടയുന്പോള്‍ ഉണ്ടാവുന്ന ബഹളം കേട്ട് പ്രഫസര്‍ പുറത്തു വരുന്നു.
വിവരമറിഞ്ഞ പ്രൊഫസര്‍ ലബോറട്ടറി താല്‍ക്കാലികനായി അജയനെ ഏല്‍പ്പിച്ചു യാത്രക്കൊരുങ്ങുന്പോള്‍ അപ്രതീക്ഷിതമായി അകത്ത് ഒരു പൊട്ടിത്തെറി നടക്കുകയും, നീലയും ചുവന്നതുമായ തീനാളങ്ങള്‍ പുറത്തേക്ക് തെറിക്കുകയും ചെയ്യുന്നു. ഭ്രാന്തനെപ്പോലെ അകത്തേക്കോടിയ പ്രൊഫസറെ അജയന് പിടിച്ചു നിര്‍ത്തുന്നു. തീ നാളങ്ങള്‍ അടങ്ങിയപ്പോള്‍ അകത്തു പോയി തിരിച്ചു വന്ന പ്രൊഫസര്‍ സംഭവിച്ചത് എന്താണെന്നറിഞ്ഞു പൊട്ടിക്കരയുന്നു. \\\' ഞാന്‍ തോറ്റിരിക്കുന്നു അജയാ, ആണു സ്പോടനത്തിന് എതിരെയുള്ള എന്റെ പരീക്ഷണങ്ങള്‍ അനായാസം അണു ബോംബുണ്ടാക്കുന്നതിനുള്ള പുതിയ മാര്ഗ്ഗത്തിലെത്തിയിരിക്കുന്നു \\\' എന്ന് കേഴുന്പോള് ഒന്നാം രംഗത്തിനു തിരശീല വീഴുന്നു.
രണ്ടാം രംഗം ആരംഭിക്കുന്നത് നെഞ്ചില്‍ അരിവാള്‍ ചുറ്റിക ചിഹ്നം പതിച്ച ചുവന്ന നീളന്‍ കുപ്പായമണിഞ്ഞെത്തുന്ന രണ്ടാം ആശ്രിതന്റെ വരവോടെയാണ്. തന്റേയും യജമാനനായ അധികാരിയുടെ എഴുന്നള്ളത്ത് അറിയിച്ചു കൊണ്ടാണ് അയാളുടെ വരവ്. അതിര്‍ത്തിയില്‍ തന്റെ യജമാനനെതിരെ യുദ്ധം ചെയ്യുന്ന ശത്രുക്കള്‍ക്കെതിരെ പ്രയോഗിക്കാനായി ഈ ലബോറട്ടറിയില്‍ പിറന്നു വീണ പുതിയ അസ്ത്രം ആവശ്യപ്പെടുന്ന അയാളെ മായ ആട്ടിയോടിക്കുന്നു. ലബോറട്ടറിയില്‍ പിറന്നു വീണ പുതിയ ആയുധം അധികാരിക്ക് കൈമാറരുത് എന്ന അവളുടെ അഭ്യര്‍ത്ഥന നിരാകരിക്കുവാന്‍ ഡോക്ടര്‍ അജയന് സാധിക്കുന്നില്ലങ്കിലും, വ്യവസ്ഥിതിയുടെ ഭാഗം മാത്രമായ തന്റെ കൈകളും പൂര്‍ണ്ണമായി സ്വതന്ത്രമല്ലെന്ന് അവളുടെ മുന്നില്‍ തുറന്നു സമ്മതിക്കുന്നു.
ഇരു കരങ്ങളിലും അധികാരത്തിന്റെ അംശ വടികളുമേന്തി, തന്റെ അനുസരണയുള്ള ആടുകളായ ആശ്രിതന്മാരുടെ അകന്പടിയോടെ അനിവാര്യമായ ദുരന്തം പോലെ അധികാരി രംഗത്തെത്തുന്നു. അധികാരിയുടെ ആവശ്യം നിഷേധിച്ച ഡോക്ടര്‍ അജയന്റെ മുന്നില്‍ ഈ ആയുധം തനിക്കു വെണ്ടിയല്ലാ, ജനങ്ങള്‍ക്ക് വേണ്ടിയാണെന്ന അധികാരിയുടെ വാദവും, അതിനു തെളിവായി \\\' ഞങ്ങള്‍ക്കൊരു പുതിയ രക്ഷകനെ വേണം \\\' എന്ന ജനക്കൂട്ടത്തിന്റെ വിലാപവും കൂടിയായപ്പോള്‍ മനസില്ലാ മനസോടെ അധികാരിയുടെ ആവശ്യം അജയന് അംഗീകരിക്കേണ്ടി വരുന്നു. പ്രഫസറുടെ പുത്തന്‍ കണ്ടെത്തലിന്റെ സൈദ്ധാന്തിക മാര്‍ഗ്ഗ രേഖകള്‍ അധികാരിക്ക് കൈമാറാന്‍ അജയന് തയ്യാറെടുക്കുന്നു/
മായയുടെ സമര്‍ത്ഥമായ ഇടപെടലിന്റെ ഫലമായി ആശ്രിതന്മാര്ക്കിടയില് ഒരു തര്‍ക്കം ഉടലെടുക്കുന്നു. ശത്രുവിനെ സ്നേഹിക്കണമോ, നിഗ്രഹിക്കണമോ എന്നതാണ് തര്‍ക്ക വിഷയം. ഒന്നാം ആശ്രിതന്റെ ഗുരുവായ യേശുക്രിസ്തു പറഞ്ഞതാണ് ശരിയെന്ന് അയാളും, അതല്ലാ, രണ്ടാം ആശ്രിതന്റെ ഗുരുവായ കാറല്‍ മാര്‍ക്സ് പറഞ്ഞതാണ് ശരിയെന്ന് ആയാളും വീറോടെ വാദിക്കുന്നു. അവസാന തീരുമാനത്തിനായി അവര്‍ അധികാരിയെ സമീപിക്കുന്പോള് \\\' രണ്ടു പേരും പറഞ്ഞത് ശരിയല്ല, അധികാരിയായ താന്‍ പറയുന്നതാണ് ശരി \\\' എന്ന അയാളുടെ ഉത്തരം ആശ്രിതന്മാരെ കോപാകുലരാക്കുന്നു. തങ്ങള്‍ ഇതുവരെയും കാവല്‍ നിന്ന് സംരക്ഷിച്ചത് ഒരു യഥാര്‍ത്ഥ വഞ്ചകനെത്തന്നെയായിരുന്നു എന്ന് തിരിച്ചറിഞ്ഞ ആശ്രിതന്മാര് അധികാരിയുടെ അംശ വാദികള്‍ കൊണ്ട് തന്നെ അയാളെ അടിച്ചു കൊല്ലുന്നു.
അവസാന വാക്കിനായി മായയെ സമീപിച്ച അവരോട് \\\' രണ്ടു പേരും പറഞ്ഞത് ശരിയാണ്. ഒരേ ലക്ഷ്യം, രണ്ടു മാര്‍ഗ്ഗം \\\' എന്ന ഉത്തരം നല്കുന്പോള് ആശ്രിതന്മാര് മായയുടെ ആരാധകരായിത്തീരുന്നു. ( \\\' മൂല്യാനന്തര കാലഘട്ടത്തിന്റെ മുഖ്യ പ്രലോഭനങ്ങളില്‍ അകപ്പെട്ട് ഭൗതിക സുഖ ലോലുപതയുടെ വാരിക്കുഴികളില്‍ മൂക്ക് കുത്തി വീണ് തകര്‍ന്നടിയുന്ന മനുഷ്യ വര്‍ഗ്ഗത്തിന് രക്ഷപെടാന്‍ െ്രെകസ്തവ മാര്‍ക്സിയന്‍ സിദ്ധാന്തങ്ങള്‍ ഒന്ന് ചേര്ന്നുരുത്തിരിയുന്ന നൂതനമായ ഒരു ജീവിത ക്രമത്തിന് മാത്രമേ സാധിക്കുകയുള്ളു \\\' എന്ന എന്റെ സിദ്ധാന്തമാണ് ഈ നാടകത്തിലൂടെ ഞാന്‍ പറഞ്ഞു വയ്ക്കുന്നത്.)
ജാപ്പനീസ് ചത്രപ്പണികളുള്ള മകളുടെ ചിതാഭസ്മക്കുടവുമായി എത്തിയ പ്രൊഫസര്‍ ഈ രംഗം കണ്ടു ഞെട്ടുന്നു. ഗവേഷണ ഫലങ്ങള്‍ രേഖപ്പെടുത്തിയ കടലാസുകളുമായി എത്തിയ അജയന് പ്രൊഫസറുടെ മുന്നില്‍ ചൂളി നിന്നു. പ്രൊഫസര്‍ നീട്ടിയ തീപ്പെട്ടി വാങ്ങിയ അജയന് പ്രൊഫസറുടെ ആജ്ഞാനുസരണം ആ കടലാസുകള്‍ക്കു തീ കൊളുത്തുന്നു. തന്റെ മകളുടെ കാമുകന് കൂടിയായിരുന്ന ഡാക്ടര് അജയനെ മകളുടെ ചിതാ ഭസ്മം ഏല്‍പ്പിച്ച പ്രൊഫസര്‍ കസേരയിലിരുന്ന് ആത്മ നിര്‍വൃതിയോടെ തന്റെ പൈപ്പിന് തീ പിടിപ്പിച്ചു വലിച്ചു കൊണ്ട് ചുമക്കുന്നു.
പെട്ടന്ന് വേദിയിലേക്കോടിക്കയറുന്ന പ്രാകൃതന് ഒരു പൗരാണിക താളത്തില്‍ തന്റെ താണ്ഡവം തുടങ്ങുന്നു. തളര്‍ന്നു തളര്‍ന്നു ടീപ്പോയിമെല്‍ മുഖം ചേര്‍ക്കുന്ന പ്രൊഫസര്‍ \\\' നിനക്ക് കഴിയുമെങ്കില്‍ ഇവനെ കീഴ്പ്പെടുത്തൂ \\\' എന്ന് അജയനോട് പറയുന്നു. തുടര്‍ന്ന് അജയനും, പ്രകൃതനും ( ശാസ്ത്രവും, രോഗവും / മരണവും ) തമ്മില്‍ ഒരു മല്‍പ്പിടുത്തം നടക്കുന്നു. യുദ്ധത്തിന്റെ അവസാനത്തില്‍ പ്രാകൃതന് അജയനെ തള്ളി താഴെയിട്ടു കൊണ്ട് തന്റെ താണ്ഡവം തുടരുന്നു. തളര്‍ന്നു വിവശനായി ടീപ്പോയിമെല്‍ മുഖം ചേര്‍ക്കുന്ന പ്രൊഫസര്‍ ഒരവസാനശ്രമം എന്ന നിലയില്‍ \\\' എവിടെ എന്റെ ചിലന്പ് ഒലി ? മായേ ,ദേവീ, പ്രകൃതീ, \\\' എന്ന് വിളിച്ചു കരയുന്പോള് മായ നൃത്തമാരംഭിക്കുന്നു.
തുടര്‍ന്ന് പ്രകൃതനും, മായയും മത്സര ഭാവത്തോടെ ആടുകയാണ്? പ്രകൃതന്റെ താണ്ഡവം പ്രൊഫസറെ തളര്‍ത്തുകയും, മായയുടെ നൃത്തം അദ്ദേഹത്തെ ഉണര്‍ത്തുകയും ചെയ്യുന്നുണ്ടെങ്കിലും, മത്സരത്തിന്റെ അവസാനം മായ തളര്‍ന്നു വീഴുകയും, വിജയാരവത്തോടെ പ്രാകൃതന് പ്രൊഫസറെ സ്പര്‍ശിച്ചു നിശ്ചലനാക്കുകയും ചെയ്യുന്നു. വീഴ്ചയില്‍ നിന്ന് എഴുന്നേറ്റു വരുന്ന അജയന് തന്റെ നിയോഗം തിരിച്ചറിഞ്ഞു ലബോറട്ടറിയിലേക്ക് കയറിപ്പോകുന്പോള്, മാനവ ദുരന്തത്തിന്റെ മഹാ സ്മാരകമായ ചിതാ ഭസ്മ പേടകം കൈയിലേന്തി, ഒരു നൃത്ത ശില്‍പ്പത്തിന്റെ ശബ്ദ ചലനങ്ങളോടെ മായ ലോകത്തോട് പറയുന്നു : \\\' കാലം മരിക്കുന്നില്ല, മയങ്ങുന്നതേയുള്ളു. പ്രളയ നിരോധനത്തിന്റെ മഴവില്ക്കൊടിക്കൂറ മാനത്തുയര്ത്തിയെ യഹോവയെപ്പോലെ, അണ്വായുധ നിരോധനത്തിനായി ഈ അഗ്നികൊടിക്കൂറ നമുക്ക് മനസ്സിലുയര്ത്താം.\\\' എന്ന്. അധികാരത്തിന്റെ കാവല്‍ ദണ്ഡുകളേന്തിയ ആശ്രിതന്മാര് ഇരു വശങ്ങളിലുമായി മായക്ക് കാവല്‍ നില്‍ക്കുന്നിടത്ത് നാടകം അവസാനിക്കുന്നു.
( അത്തറ് കച്ചവടക്കാരന് അബ്ദുല്‍ ഖാദറിന്റെ മകള്‍ ആമിനക്കുട്ടിയെ പ്രേമിക്കുന്ന മത്തായി മാപ്ലയുടെ മകന് വറുഗീസ് കുട്ടിയും,അവരുടെ പ്രണയ സ്വപ്നങ്ങളിലേക്ക് അറബിപ്പണത്തിന്റെ ആര്‍ഭാടവുമായി കടന്നു വന്ന് പെണ്ണിനെ തട്ടിയെടുക്കുന്ന മൂന്നാം കെട്ട് മുഹമ്മദ് ഹാജിയും, പ്രണയ നൈരാശ്യത്തില്‍ മാനസ മൈനേ പാടിപ്പാടി കടാപ്പുറത്തലയുന്ന വറുഗീസ് കുട്ടിയും,കഥാപാത്രങ്ങളായുള്ള ശരാശരി മലയാള നാടക രചനാ സന്പ്രദായങ്ങളില്‍ നിന്ന് വേറിട്ട് , ചരിത്രത്തിന്റെയും, സമകാലീനതയുടെയും സജീവ സത്യങ്ങളെ സമര്‍ത്ഥമായി സമന്വയിപ്പിച്ചു കൊണ്ടുള്ള ഇത്തരം ഒരാവിഷ്ക്കാരം, അഥവാ, മലയാളത്തില്‍ എന്നല്ലാ, നമുക്കറിയുന്ന നാടക രചനാ സംപ്രദായങ്ങളില്‍ എവിടെയും കാണാത്ത പ്രത്യേകതകള്‍ ഉള്‍ക്കൊള്ളുന്ന ഈ തീവ്ര രചന, മലയാള നാടക രചനാ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നു എന്നതിന് തെളിവായി അവതരിപ്പിച്ച ഇടങ്ങളിലെല്ലാം ശ്വാസമടക്കിപ്പിടിച്ചിട്ടാണ് പ്രേക്ഷകര്‍ നാടകം കണ്ടു തീര്‍ത്തത് എന്നതിന് നേര്‍സാക്ഷികളായ ധാരാളം മനുഷ്യര്‍ ഇന്നും ജീവിച്ചിരിപ്പുണ്ടെങ്കിലും, സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കിംബളം പറ്റുന്ന നമ്മുടെ ആസ്ഥാന പണ്ഡിതന്മാരോ, അവരെ ആളാക്കി നിര്‍ത്തുന്ന അടിപൊളിയന്‍ മാധ്യമങ്ങളോ ഇത് വരേയും ഇതൊന്നും അറിഞ്ഞിട്ടില്ലത്രെ ! അവരങ്ങനെ പരസ്പരം പുറം ചൊറിഞ്ഞും, ചൊറിയിപ്പിച്ചും രാഷ്ടീയ ചായ്വുകള് സമ്മാനിക്കുന്ന സ്ഥാന മാനങ്ങളുടെ ചക്കരക്കുടങ്ങളില്‍ കൈയിട്ടു നക്കിയുമൊക്കെ ആസ്വദിച്ചങ്ങിനെ കഴിയുന്നു. ഈ പുറം ചൊറിയലിന് ഉദാഹരണമായി, സിനിമാ അഭിനയം തൊഴിലാക്കിയ ഒരു വൃദ്ധ നടി, തന്നോടൊപ്പം സിനിമാ ഫീല്‍ഡിലുള്ള മറ്റൊരു വൃദ്ധനെ ചൂണ്ടി \\\' ഓ! ഇത് നമ്മുടെ ബഡായി ബംഗ്ളാവിലെ കുട്ടിയല്ലേ ? \\\' എന്ന് ചോദിക്കുന്ന ചോദ്യം തന്നെ എടുത്തു പറയാവുന്നതാണ്. )
അസ്ത്രം എന്ന ഈ നാടകമെഴുതിയത് മലയോര കുഗ്രാമ ദരിദ്ര ഗലിയില്‍ നിന്നുള്ള ഞാനല്ലാതെ, സ്വാതന്ത്ര്യാനന്തര കാല ഘട്ടത്തിലെ വര്‍ത്തമാനാവസ്ഥയില്‍ പോലും കലയും, സാഹിത്യവും, മതവും, രാഷ്ട്രീയവും കയ്യടക്കിക്കൊണ്ട് ഇന്ത്യന്‍ ദരിദ്രവാസിയുടെ അവകാശങ്ങളുടെ അപ്പച്ചട്ടിയില്‍ നിന്ന് കൈയിട്ടു വാരി അനുഭവിച്ചു കൊണ്ടിരിക്കുന്ന യജമാന വര്‍ഗ്ഗത്തില്‍ നിന്നുള്ള മറ്റൊരുവന് ആയിരുന്നുവെങ്കില്‍, അവനിന്ന് ലോക നാടക വേദിയുടെ തലപ്പത്തു തന്നെ കയറി നിന്ന് നമ്മെ അനുഗ്രഹിക്കുമായിരുന്നില്ല ?എന്ത് ചെയ്യാം, ഇത്തരക്കാര്‍ക്ക് ദൈവം പ്രതിഭ കൊടുക്കുന്നില്ല. എന്നിട്ടും അടങ്ങിയിരിക്കാതെ ഇല്ലാത്ത പ്രതിഭ ഉണ്ടെന്നു സ്വയം നിരൂപിച്ച്, ചൂയിങ് ഗം പോലെ അത് സ്വയം ചവച്ചും, ചവയ്ക്കല് തൊഴിലാളികളെക്കൊണ്ട് ചവപ്പിച്ചും, മധുരം തീര്‍ന്ന പശ അവാര്‍ഡ് കൊട്ടാരങ്ങളുടെ കോട്ട വാതിലുകളില്‍ ഒട്ടിച്ചു വച്ച് കാത്തു നില്‍ക്കുകയാണ് ; പരിചാരകന് കടന്നു പോയപ്പോള്‍ ഓട്ടക്കണ്ണിട്ടു നോക്കിയത് എന്നെത്തന്നെയാണ് എന്ന പത്ര പ്രസ്താവനകളുമായി ?
അത് കൊണ്ടാണ് ഞാന്‍ കുട്ടികളോട് പറയുന്നത്, നിങ്ങള്‍ക്ക് ദൈവീക വര ദാനമായി ലഭിച്ചിട്ടുള്ള എത്രമാത്രം കഴിവുകള്‍ ഉണ്ടെങ്കിലും, പണമോ, പാരന്പര്യമോ വിദ്യാഭ്യാസമോ, സ്വാധീനമോ ഒന്നുമില്ലെങ്കില്‍ ദയവായി ഈ രംഗത്തേക്ക് കടന്നു വന്ന് ജീവിതം പാഴാക്കിക്കളയരുതെന്ന്. അതല്ലാ നിങ്ങള്‍ക്ക് യാതൊരു കഴിവുമില്ലെങ്കിലും വളരാന്‍ വഴിയുണ്ട്, ഏതെങ്കിലും പ്രമുഖനായ ഒരല്‍പ്പന്റെ അളിഞ്ഞ ആസനം താങ്ങുകയും, സമൃദ്ധമായി അവന്റെ കാലു നക്കിക്കൊടുക്കുകയും ചെയ്താല്‍ മതി. ഞാനും നിങ്ങളും അറിയുന്ന പല മഹാ പ്രതാപികളും അവരുടെ കസേരകള്‍ ഉറപ്പിച്ചത് ഇത്തരം പിന് വാതില്‍ തരികിടകള്‍ കൂടി അനുവര്ത്തിച്ചിട്ടാണ് എന്നുള്ള സത്യം അറിഞ്ഞിരിക്കുക. മൂല്യാനന്തര കാലഘട്ടം ഇതിനെ \\\' സ്മാര്‍ട് നസ് \\\' എന്ന് വിളിച്ചാരാധിക്കുന്പോള് നിശബ്ദരായി തല കുനിച്ച് നമുക്കും അത് കേട്ട് നില്‍ക്കേണ്ടി വരികയാണല്ലോ എന്നതാണ് നമ്മുടെ ദുരന്തം. !
Comments